
മീററ്റ്: കനാലിൽ നിന്ന് ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ ശിരസില്ല. പരിശോധനയിൽ പോക്കറ്റിൽ നിന്ന് കണ്ടത് ചെറുകുറിപ്പിൽ ഒരു സൂചന. അന്വേഷണത്തിൽ പുറത്ത് വന്നത് കുടുംബത്തിന്റെ ക്രൂരത. ദുരഭിമാനക്കൊല നടത്തിയ അമ്മയും സഹോദരനും അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മീററ്റിലാണ് കനാലിൽ നിന്ന് കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൗമാരക്കാരിയുടെ വസ്ത്രത്തിന്റെ പോക്കറ്റിൽ നിന്ന് കണ്ടെത്തിയ കുറിപ്പിലുണ്ടായിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് മരിച്ചത് 17കാരിയാണ് കൊല്ലപ്പെട്ടത് എന്ന് വ്യക്തമാവുന്നത്. ആസ്ത എന്ന പേരിൽ അറിയപ്പെടുന്ന തനിഷ്കയെന്ന 17കാരിയാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ദൌരാല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദാദ്രി സ്വദേശിയാണ് കൊല്ലപ്പെട്ടത്.
എട്ട് മാസങ്ങൾക്ക് മുൻപ് തനിഷ്ക സമൂഹമാധ്യമങ്ങളിലൂടെ ഒരു യുവാവുമായി പരിചയത്തിലായി. ഇത് പ്രണയമായി വളർന്നു. വിവരം പതിനേഴുകാരിയുടെ വീട്ടിൽ അറിയുകയും തനിഷ്കയുടെ അമ്മയും 40 കാരിയായ രാകേഷ് ദേവിയും 14കാരനായ ഇളയ സഹോദരനും ചേർന്ന് ജൂൺ 4ന് 17കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് വെള്ളിയാഴ്ച പൊലീസ് വിശദമാക്കിയത്. കൊലപാതകത്തിന് ശേഷം മൃതദേഹത്തിൽ നിന്ന് തനിഷ്കയുടെ ശിരസ് അറുത്ത് മാറ്റിയ ശേഷം ഷീറ്റിൽ പൊതിഞ്ഞ് ചില ബന്ധുക്കളുടെ സഹായത്തോടെ മീററ്റിലെ കനാലിൽ വലിച്ചെറിയുകയായിരുന്നു. ശിരസ് മറ്റൊരു സ്ഥലത്താണ് ഉപേക്ഷിച്ചത്.
തനിഷ്കയുടെ അമ്മയ്ക്കും സഹോദരിക്കും പിന്നാലെ ബന്ധുക്കളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. മോനു (26 വയസ്), കമാൽ സിംഗ് (56 വയസ്), സമർ സിംഗ് (14 വയസ്) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഹാപൂർ ജില്ലയിലെ ലാഡ്പുര സ്വദേശിയായ ഗൌരവ് എന്നയാൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ബോൾട്ട് കട്ടർ ഉപയോഗിച്ചാണ് തനിഷ്കയുടെ മൃതദേഹത്തിൽ നിന്ന് ശിരസ് അറുത്ത് മാറ്റിയത്. സിആർപിഎഫ് ഉദ്യോഗസ്ഥനാണ് തനിഷ്കയുടെ പിതാവ്. ഛത്തീസ്ഗഡിൽ ജോലി ചെയ്യുന്ന പിതാവിനോട് മകൾ സ്കൂളിൽ പോയി മടങ്ങി എത്തിയില്ലെന്നായിരുന്നു അമ്മ വിശദമാക്കിയിരുന്നത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം