പ്രതിമാസം 1.5 ലക്ഷം ശമ്പളം വാഗ്ദാനം ചെയ്ത് യുവതിയെ പോർച്ചുഗലിൽ എത്തിച്ച് വിറ്റു; പുണെ പൊലീസ് കേസെടുത്തു

Published : Aug 08, 2026, 11:21 PM IST
woman

Synopsis

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പുണെയിലെ റിക്രൂട്ട്‌മെന്റ് ഏജൻസി നാഗ്പൂർ സ്വദേശിനിയെ ചതിച്ചു. 11 ലക്ഷം രൂപ തട്ടിയെടുത്ത് പോർച്ചുഗലിൽ എത്തിച്ച യുവതിയെ ബിയർ ഷോപ്പ് ഉടമയ്ക്ക് വിൽക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തു. തടങ്കലിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ യുവതി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് മനുഷ്യക്കടത്ത് സംഘത്തിനെതിരെ കേസെടുത്തു.

പുണ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നാഗ്പൂർ സ്വദേശിയായ യുവതിയെ തട്ടിപ്പിനിരയാക്കി പോർച്ചുഗലിൽ വിറ്റതായി പരാതി. 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തെന്ന് ആരോപണത്തിൽ മനുഷ്യക്കടത്ത് സംഘത്തിനെതിരെ പുണെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നാഗ്പൂർ സ്വദേശി 28-കാരിയായ കൊമേഴ്‌സ് ബിരുദധാരിയാണ് തട്ടിപ്പിനിരയായത്.

പുണെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'വി മൈഗ്രേറ്റ്' എന്ന റിക്രൂട്ട്‌മെന്റ് ഏജൻസി സോഷ്യൽ മീഡിയ വഴിയാണ് യുവതിയെ ആകർഷിച്ചത്. യൂറോപ്പിലെ ചോക്ലേറ്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത്, പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളത്തിൽ ജോലി നൽകാമെന്ന് ഏജൻസി വാഗ്ദാനം ചെയ്തു. വിസ, ഇൻഷുറൻസ്, പ്രൊസസിങ് ഫീസ് തുടങ്ങിയ ചെലവുകൾക്കായി 11 ലക്ഷം രൂപ പ്രതികൾ ആവശ്യപ്പെടുകയും, ഭർത്താവിന്റെയും ബന്ധുക്കളുടെയും ഫിക്സഡ് ഡെപ്പോസിറ്റുകൾ പിൻവലിച്ച് യുവതി ഈ തുക ഏജൻസിക്ക് നൽകുകയും ചെയ്തു.

തുടർന്ന് 2026 മെയ് മാസത്തിൽ സ്പെയിൻ വഴി യുവതിയെ പോർച്ചുഗലിൽ എത്തിച്ചെങ്കിലും, അവിടെയെത്തിയ ഉടൻ ഇടനിലക്കാർ യുവതിയുടെ പാസ്‌പോർട്ട് പിടിച്ചെടുത്തു. തുടർന്ന് ഒഡെമിറ എന്ന സ്ഥലത്തുള്ള ബീയർ ഷോപ്പ് ഉടമയ്ക്ക് ഏജൻസിക്കാർ യുവതിയെ വിൽക്കുകയായിരുന്നു. സൂപ്പർമാർക്കറ്റ് ജോലിക്ക് പകരം ബീയർ ഷോപ്പിൽ അടിമപ്പണി ചെയ്യിക്കുകയും, ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. തടവിലാക്കപ്പെട്ട മറ്റു ചില ഇന്ത്യൻ യുവതികളും അവിടെ സമാനമായ ചൂഷണം നേരിടുന്നുണ്ടായിരുന്നു. തടങ്കലിൽ നിന്ന് ജൂൺ അവസാന വാരം (ജൂൺ 29) രക്ഷപ്പെട്ട യുവതി ബസ് മാർഗ്ഗം മാഡ്രിഡിൽ എത്തുകയും, അവിടെനിന്ന് ദോഹ വഴി ദില്ലിയിലേക്ക് വിമാനമാർഗം എത്തുകയും ചെയ്തു. നാട്ടിലെത്തിയ ശേഷവും മറ്റൊരു രാജ്യത്ത് ജോലി നൽകാമെന്ന് പറഞ്ഞ് പ്രതികൾ 3 ലക്ഷം രൂപ കൂടി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതി പുണെ സിറ്റി പോലീസിലും ക്രൈംബ്രാഞ്ചിലും പരാതി നൽകി. സംഭവത്തിൽ ഇന്ത്യയിലും പോർച്ചുഗലിലുമുള്ള പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ മനുഷ്യക്കടത്ത്, തടഞ്ഞുവെക്കൽ, തട്ടിപ്പ്, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ; ഉമീദ് പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ 6 മാസത്തെ അധികസമയം തേടി ഹർജി
ഉദയനിധിയുടെ പരാമർശത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ പോർമുഖം; സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധത്തിന് ടിവികെ; നാളെ ബജറ്റ് സമ്മേളനം