
ജോർജിയ: അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ ദിനപത്രം അച്ചടി നിർത്തുന്നു. ദി അറ്റ്ലാന്റ ജേണൽ-കോൺസ്റ്റിറ്റ്യൂഷൻ എന്ന പത്രമാണ് അച്ചടി നിർത്തി ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നത്. 2025 ഡിസംബർ 31 ന് ശേഷം അച്ചടിച്ച പത്രത്തിന്റെ അച്ചടി നിർത്തുമെന്ന് അറ്റ്ലാന്റ ജേണൽ-കോൺസ്റ്റിറ്റ്യൂഷൻ (എജെസി) അറിയിച്ചു. 1868ലാണ് പത്രം ആരംഭിച്ചത്. 157 വർഷമായി ജോർജിയയിൽ നിന്നാണ് പത്രം പ്രസിദ്ധീകരിക്കുന്നത്. 2026 ജനുവരി 1 ന് പൂർണ്ണമായും ഒരു ഡിജിറ്റൽ വാർത്താ മാധ്യമമായി മാറും. ഈ ദിവസം വരുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, അതിനായി ഞങ്ങൾ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. ഇന്ന് ഞങ്ങളുടെ പ്രിന്റ് പതിപ്പിനേക്കാൾ കൂടുതൽ ആളുകൾ ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെത്തുന്നു. ആ മാറ്റം ത്വരിതപ്പെടുത്തുകയാണ്. ഞങ്ങളുടെ ഡിജിറ്റൽ ഭാവിയെ പൂർണ്ണമായി ഉൾക്കൊള്ളുന്നതിന് വ്യതിരിക്തമായ പത്രപ്രവർത്തനം സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാക്കുമെന്ന് ദി അറ്റ്ലാന്റ ജേണൽ-കോൺസ്റ്റിറ്റ്യൂഷന്റെ പ്രസിഡന്റും പ്രസാധകനുമായ ആൻഡ്രൂ മോഴ്സ് പറഞ്ഞു.
ഞങ്ങളുടെ വായനക്കാരിൽ നിന്ന് ഞങ്ങൾ അകന്നുപോകുന്നില്ല മറിച്ച് അവരോടൊപ്പം ഞങ്ങൾ മുന്നോട്ട് പോകുകയാണെന്ന് എഡിറ്റർ-ഇൻ-ചീഫ് ലെറോയ് ചാപ്മാൻ പറഞ്ഞു. എജെസിയുടെ മാതൃ കമ്പനിയായ കോക്സ് എന്റർപ്രൈസസ് 1939-ൽ അറ്റ്ലാന്റ ജേണലും 1950-ൽ കോൺസ്റ്റിറ്റ്യൂഷനും വാങ്ങി. 2001-ൽ കമ്പനി രണ്ട് പത്രങ്ങളും ലയിപ്പിച്ചു. കോക്സ് ഫസ്റ്റ് മീഡിയ വഴി ഡേറ്റൺ ഡെയ്‌ലി ന്യൂസ് ഉൾപ്പെടെയുള്ള മറ്റ് മാധ്യമ സ്ഥാപനങ്ങളും സ്ഥാപനത്തിന്റെ ഉടമസ്ഥതയിലാണ്.
എല്ലാ ദിവസവും രാവിലെ തന്റെ വാഹനത്തിന്റെ മുൻവശത്ത് പത്രം കാണുന്നതിന്റെ നൊസ്റ്റാൾജിയ തനിക്ക് നഷ്ടമാകുമെന്ന് കോക്സ് എന്റർപ്രൈസസിന്റെ ചെയർമാനും സിഇഒയുമായ അലക്സ് ടെയ്‌ലർ പറഞ്ഞു. എന്നാൽ, ഈ മാറ്റം മരങ്ങൾ, പ്ലാസ്റ്റിക്, വെള്ളം, കാർബൺ എന്നിവയുടെ ഉപയോഗം കുറയ്ക്കാനും, അതേ സമയം വാർത്താ ശേഖരണത്തിലും പൊതു ഉത്തരവാദിത്തത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനും അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam