
ബീജിങ്: ചൈനയിൽ ബസപകടത്തിൽ 27 പേർ മരിച്ചു. ഗ്വിയാങ് പ്രവിശ്യയിലെ സാൻഡു കൗണ്ടിയിൽ 47 പേരുമായി പോവുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇരുപതുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കുപടിഞ്ഞാറൻ ചൈനയിൽ ഞായറാഴ്ചയാണ് ബസ് അപകടം. ഈ വർഷം ഇതുവരെയുണ്ടായ ഏറ്റവും വലിയ റോഡ് അപകടമാണിത്.
ഗ്വിയാങ് പ്രവിശ്യയിലെ ഒരു ഹൈവേയിൽ 47 പേരുമായി പോയ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിക്കുകയായിരുന്നു എന്നും ലിബോ കൗണ്ടിയിൽ നിന്ന് ഗ്വിയാങ്ങിലേക്ക് പോവുകയായിരുന്നു ബസ് എന്നും സാൻഡു കൗണ്ടി പോലീസ് പ്രസ്താവനയിൽ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അടിയന്തര രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് അയച്ചിരിക്കുകയാണ്.
നിരവധി ഗോത്ര ന്യൂനപക്ഷങ്ങൾ വസിക്കുന്ന ഗ്വിയാങ് പ്രവിശ്യയോട് ചേർന്ന് ദരിദ്ര കുടുംബങ്ങൾ വസിക്കുന്ന മലമ്പ്രദേശവുമായ ക്വിയാനാൻ പ്രിഫെക്ചറിലാണ് അപകടമുണ്ടായത്. ചൈനയിലുടനീളമുള്ള ദീർഘദൂര പാസഞ്ചർ വണ്ടികൾ പുലർച്ചെ രണ്ടിനും രാവിലെ അഞ്ചിനും ഇടയിൽ സർവീസ് നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. പ്രവിശ്യയിലെ പല പ്രധാന റോഡുകളും കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അതിരാവിലെ ഒരു പാസഞ്ചർ ബസ് ഹൈവേയിലൂടെ എങ്ങനെ കടന്നുപോയെന്ന വിമർശനങ്ങളും ഉയരുന്നതായി റിപ്പോർട്ട് പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങൾ കാരണം ഗ്വിയാങ് പ്രവിശ്യയിൽ നൂറ് ടോൾ സ്റ്റേഷനുകളും അടച്ചുപൂട്ടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം 900-ലധികം പുതിയ കൊവിഡ് കേസുകളാണ് ഗ്വിയാങ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തത്. ഗുരുതരമായ കൊവിഡ് വ്യാപനത്തിന്റെ വക്കിൽ നിൽക്കവെയുള്ള റോഡപകടത്തിന്റെ ഞെട്ടലിലാണ് പ്രദേശം എന്നും പ്രതിഷേധം ഉയരുന്നതായും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ചൈനയിൽ റോഡപകടങ്ങൾ പതിവാണ്. സുരക്ഷാ മാനദണ്ഡങ്ങളിൽ അയഞ്ഞ സമീപനവും ക്രമരഹിതമായ നിർവഹണവും വർഷങ്ങളായി ചൈനയിൽ നിരവധി വാഹന അപകട മരങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam