
വാഷിങ്ടൺ: യുദ്ധക്കെടുതിയുടെ ഏറ്റവും ക്രൂരമായ മുഖം എന്നു പറഞ്ഞാണ് സിഎൻഎന്നിന്റെ ഒരു വാർത്തയുടെ ആദ്യ വരി തുടങ്ങുന്നത്. വാർത്ത ആ പ്രയോഗത്തെ അന്വർത്ഥമാക്കുന്നുണ്ട്. ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിനിടെ ഗാസയിൽ ഒരു കുടുംബത്തിലെ മൂന്ന് തലമുറകൾ ഒരൊറ്റ ദിവസംകൊണ്ട് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട് പറയുന്നത്. കൊല്ലപ്പെട്ട പലസ്തീൻ കുടുംബാംഗങ്ങളുടെ അമേരിക്കയിലുള്ള ബന്ധുക്കളാണ് ഇക്കാര്യം പറഞ്ഞത്.
യുദ്ധത്തിൽ 42 ബന്ധുക്കൾ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞിട്ട് ഒരാഴ്ചയായി. ഒക്‌ടോബർ 19- ന് ഗാസ സിറ്റിയിലെ ഷെയ്ഖ് എജ്‌ലീൻ പരിസരത്ത് നടന്ന ഇസ്രായേലി വ്യോമാക്രമണമാണ് തങ്ങളുടെ കുടുംബാംഗങ്ങളെ കൊന്നതെന്ന് കരുതുന്നത്. വാർത്ത ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് താരിഖ് ഹമൂദയും ഭാര്യ മനാലും സിഎന്നിനോട് പറഞ്ഞത്.
ഒക്‌ടോബർ 19-ന് ഗാസ സിറ്റിയിലെ ഷെയ്ഖ് എജ്‌ലീൻ പരിസരത്ത് നടന്ന രണ്ട് സ്‌ഫോടനങ്ങളിൽ ഭാര്യ മനാലിന്റെ കുടുംബത്തിലെ നാല് സഹോദരന്മാരെയും ഒരു സഹോദരിയെയും അവരുടെ മിക്ക കുട്ടികളെയും നഷ്ടപ്പെട്ടതായി ഹമൂദ പറയുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഹമൂദയും ഭാര്യയും പറയുന്നുണ്ടെങ്കിലും ഇത് സ്ഥരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഒക്‌ടോബർ ഏഴ് മുതൽ ഗാസ സിറ്റിയിൽ ഇസ്രായേൽ നിരവധി വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. ഈ സമയം കൊല്ലപ്പെട്ടവരുടെ പ്രദേശത്തും ഒന്നിലധികം ആക്രമണങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട് പറയുന്നുണ്ട്. ഇസ്രായേൽ പ്രതിരോധ സേനയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരമില്ലാതെ ഇത് സ്ഥിരീകരിക്കാനാവില്ലെന്നും, എന്നാൽ ഭയം മൂലം ഇത് നൽകാൻ കുടുംബം തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ രാത്രി വരെ മനാലിന് ഇതൊന്നും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അവർ അവരുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഏറെ സ്നേഹിക്കുന്നുണ്ട്. കഴിഞ്ഞ അവധിക്കാലത്ത് അവൾ അവരോടൊപ്പം ചെലവഴിച്ചിരുന്നു. താനും ഭാര്യയും യഥാർത്ഥത്തിൽ ഗാസയിലെ അടുത്ത അയൽപക്കക്കാരാണ്. 2004 മുതലാണ് യുഎസിൽ താമസിക്കുന്നത്. ഇസ്രയേലും ഹമാസും തമ്മിൽ അന്നും നിരവധി സംഘട്ടനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒന്നുമുണ്ടായിരുന്നില്ലെന്നും ഹമൂദ പറഞ്ഞു.
Read more: ആശ്വാസം, സംഘർഷം തുടങ്ങിയ ശേഷം ആദ്യം; റഫ അതിർത്തി തുറന്ന് ഈജിപ്ത്, വിദേശികൾ ഗാസ വിടുന്നു
മനാലിന്റെ ബന്ധു ഇയാദ് അബു ഷബാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മരണത്തിൽ വൈകാരികമായാണ് പ്രതികരിച്ചത്. ഇത് ഞങ്ങളുടെ ലോകം മുഴുവൻ നിലയ്ക്കുന്നത് പോലെയാണ്. ഒന്നോ രണ്ടോ മൂന്നോ നാലോ അല്ല, ഇത് 42 അംഗങ്ങളാണ് കൊല്ലപ്പെട്ടത്, ഇത് താങ്ങാൻ ആകുന്നില്ലെന്നും സൗത്ത് ഫ്ലോറിഡയിൽ താമസിക്കുന്ന ഷാബാനും പറഞ്ഞു. മൂന്ന് മാസം മുതൽ 77 വയസ്സ് വരെ പ്രായമുള്ളവരാണ് മരിച്ചതെന്നാണ് ഷാബാൻ പറയുന്നത്. വ്യോമാക്രമണത്തിന് മുമ്പ്, പ്രദേശത്ത് സൈനിക നീക്കങ്ങൾ ഉണ്ടാകുമെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചിരുന്നു. എന്നാൽ ഒരിക്കലും അവരോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നില്ല. സിഎൻഎന്നിനോട് സംസാരിച്ച ഷബാൻ അവകാശപ്പെട്ടു. അവർ മുന്നറിയിപ്പുകളോടെയുംഇല്ലാതെയും വീടുകൾ ആക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം