
ലാസ: ടിബറ്റില്‍ റിക്ടര്‍ സ്കെയിലില്‍ 5.7 മാഗ്നിറ്റ്യൂഡ് തീവ്രത വരുന്ന ഭൂചലനം. ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41നാണ് ഭൂചലനം അനുഭവപ്പെട്ടത്. ടിബറ്റിലാകെ ചലനം അനുഭവപ്പെട്ടപ്പോള്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് ടിബറ്റിനെ കുലുക്കി ഭൂചലനം അനുഭവപ്പെട്ടത്. ഭൂനിരപ്പില്‍ നിന്ന് 10 കീലോമീറ്റര്‍ താഴെയാണ് പ്രഭവ കേന്ദ്രം എന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇത്തരം ചലനങ്ങള്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധ്യതയുള്ളവയാണ്. തറനിരപ്പില്‍ നിന്ന് ഏറെ താഴെ സംഭവിക്കുന്ന ചലനങ്ങളേക്കാള്‍ ഊര്‍ജം ഇത്തരം ഷാലോ ഭൂചലനങ്ങള്‍ ഭൂനിരപ്പില്‍ സൃഷ്ടിക്കും. ഇത് നാശനഷ്ടങ്ങള്‍ക്ക് സാധാരണയായി സാധ്യത വര്‍ധിപ്പിക്കും. എങ്കിലും ടിബറ്റിലെ ഈ ചലനത്തില്‍ നാശനഷ്ടങ്ങളോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അധികൃതര്‍ ടിബറ്റിലെ സാഹചര്യം പരിശോധിച്ചുവരികയാണ്. തുടര്‍ ചലനങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളില്ല. ശക്തമായ ഭൂചലനങ്ങള്‍ പതിവായ ഇടമാണ് ടിബറ്റ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചലനങ്ങള്‍ ടിബറ്റില്‍ അനുഭവപ്പെട്ടിരുന്നു. മെയ് 9ന് പ്രാദേശിക സമയം രാത്രി 8.18ന് 3.7 തീവ്രതയുള്ള ചലനം ടിബറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ 23നാവട്ടെ റിക്ടര്‍ സ്കെയിലില്‍ 3.9, 3.6 തീവ്രതയുള്ള ഭൂചലനങ്ങളും ടിബറ്റില്‍ അനുഭവപ്പെട്ടു. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്‌ചയിലായിരുന്നു ഈ രണ്ട് ചലനങ്ങളുടെയും പ്രഭവകേന്ദ്രം.
അതിതീവ്ര ഭൂചലനങ്ങളുടെ ചരിത്രമുള്ള ഇടമാണ് ടിബറ്റ്. ഭൂമിയില്‍ ഭൂകമ്പങ്ങള്‍ക്ക് ഏറ്റവും സാധ്യതയുള്ള ഇടങ്ങളിലൊന്നായ ഇന്ത്യ-യുറേഷന്‍ ടെക്റ്റോണിക് പ്ലേറ്റുകള്‍ക്ക് ഇടയിലാണ് ടിബറ്റിന്‍റെ സ്ഥാനം. ഇത് അതീവ ടിബറ്റ് പ്ലേറ്റിനെ അപകടകരമായ മേഖലയാക്കുന്നു. അതിനാല്‍തന്നെ ഭൂകമ്പങ്ങള്‍ ടിബറ്റില്‍ പതിവാണ്. നേപ്പാളിലും ഇതേ സമാന സാഹചര്യമാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam