
ദില്ലി: ഡിറ്റ് വാ ചുഴലിക്കാറ്റില്‍ ശ്രീലങ്കയില്‍ 66 മരണം. കനത്ത നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ ഉയരുമെന്നാണ് വിവരം. ജനദജീവിതം ദുസ്സഹമാണ്. ലങ്കൻ സർക്കാരിന്‍റെ അഭ്യർത്ഥന പ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് വിക്രാന്തും രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. ഡിറ്റ് വാ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്രാ, പുതുച്ചേരി തീരങ്ങളും കനത്ത ജാഗ്രതയിലാണ്. ദ്വീപുരാജ്യത്തെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ഡിറ്റ് വാ ചുഴലിക്കാറ്റ്. രണ്ട് ദിവസമായി തുടരുന്ന അതിതീവ്രമഴയിൽ ശ്രീലങ്കയിലെ 25 ജില്ലകളിൽ ഇരുപതിലും ജനജീവിതം നിശ്ചലമായി. മണ്ണിടിച്ചിലിലും പ്രളയത്തിലും 66 പേർ മരിക്കുകയും 25 ലധികം പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക അറിയിപ്പ്. 44,000 പേരെ നേരിട്ട് ബാധിച്ച പ്രളയത്തിൽ നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി. വീടുകളുടെ ടെറസിലും മരങ്ങളുടെ മുകളിലും അഭയം തേടിയ പലരെയും വ്യോമസേന ഹെലിക്കോപ്റ്ററുകൾ എത്തി രക്ഷപ്പെടുത്തി.
രാജ്യത്ത് രാവിലെ 6 മണി മുതൽ ട്രെയിൻ ഗതാതതം നിർത്തിവച്ചിരിക്കുകയാണ്. ലങ്കൻ നാവികസേനയുടെ ക്ഷണപ്രകാരം ബുധനാഴ്ച കൊളംബോ തീരത്തെത്തിയിരുന്ന ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തും രക്ഷൌദൗത്യത്തിൻ്റെ ഭാഗമായി. കൊളംബോ വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാൻ അഭ്യർത്ഥിക്കുമെന്ന് ലങ്കൻ സർക്കാർ അറിയിച്ചു. ഡിറ്റ് വായുടെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. മുൻകരുതലിൻ്റെ ഭാഗമായി ചെന്നൈയിലെ മൂന്ന് ജലസംഭരണികളിൽ നിന്ന് സെക്കൻഡിൽ 200 ഘടയടി വീതം വെള്ളം തുറന്നുവിടുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam