ഞങ്ങളങ്ങ് നിർത്തി! ട്രംപിന്റെ വാദം ഇന്ത്യ സ്ഥിരീകരിച്ചില്ല, പക്ഷേ റിലയൻസും പൊതുമേഖല കമ്പനികളും റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിച്ചെന്ന് റിപ്പോർട്ട്

Published : Feb 08, 2026, 06:25 PM IST
modi ambani trump

Synopsis

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യൻ കമ്പനികൾ നിർത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്. അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങിയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, വിഷയത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്

ദില്ലി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളും റിലയൻസും നിറുത്തിയെന്ന് റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിറുത്തിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, താരിഫ് കുറയ്ക്കാനുള്ള ഉത്തരവിൽ രേഖപ്പെടുത്തിയതിനെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തു വന്നത്. ഇന്ത്യ അമേരിക്ക വ്യാപാര കരാർ രാജ്യത്തിന്‍റെ കരുത്തിന്‍റെ സൂചനയായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയിൽ വിശേഷിപ്പിച്ചത്. എന്നാൽ കരാറിൽ അമേരിക്കൻ സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങിയെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണയ്ക്ക് പുതിയ കരാർ നൽകുന്നില്ലെന്ന റിപ്പോർട്ട് പുറത്ത് വരുന്നത്. ഏപ്രിൽ മാസം മുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, ഭാരത് പെട്രോളിയവും, റിലയൻസ് കമ്പനിയും നിറുത്തിയെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട്. മാർച്ച് വരെ എണ്ണ വാങ്ങുന്നതിനുള്ള കരാർ നേരത്തെ റഷ്യയ്ക്ക് നൽകിയിരുന്നു. എണ്ണകമ്പനികൾ റിപ്പോർട്ടിനോട് പ്രതികരിച്ചില്ല.

പ്രതിപക്ഷം ആയുധമാക്കും

കാർഷിക മേഖല അമേരിക്കക്ക് തുറന്നു നൽകിയതും റഷ്യൻ എണ്ണ വാങ്ങരുതെന്ന ട്രംപിന്‍റെ നിലപാടിന് വഴങ്ങിയതും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും. റഷ്യൻ എണ്ണ നിറുത്തിയോ എന്ന കാര്യത്തിൽ വിശദീകരണം തേടി കോൺഗ്രസ് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. വ്യാപാര കരാറിൽ വിശദീകരണം ആവശ്യപ്പെട്ട് നാളെ പാർലമെന്‍റിൽ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകും. നരേന്ദ്ര സറണ്ടർ എന്ന മുദ്രാവാക്യം വെള്ളിയാഴ്ച ലോക്സഭയിൽ കോൺഗ്രസ് ഉയർത്തിയിരുന്നു. ഇത് വരും ദിവസങ്ങളിൽ ശക്തമാക്കാാകും പ്രതിപക്ഷ നീക്കം. ഇന്ത്യ തീരുവ പൂജ്യമാക്കിയിട്ടും അമേരിക്കയിൽ 18 ശതമാനമാണ് തീരുവയെന്നും ഇന്ത്യയിൽ നിന്നും എന്തൊക്കെ അമേരിക്ക വാങ്ങും എന്നത് വ്യക്തമാക്കണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ പരമാധികാരത്തിന് കരാർ ഭീഷണിയെന്നും ഇത് നാണംകെട്ട കീഴടങ്ങളാണെന്നും സി പി എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ സഖ്യ നേതാക്കൾ വൈകാതെ യോഗം ചേർന്ന് കരാറിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യും.

അതേസമയം റഷ്യൻ എണ്ണ ഇന്ത്യ വാങ്ങില്ലെന്ന ട്രംപിന്‍റെ പ്രസ്താവന പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും കേന്ദ്ര സർക്കാർ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ട്രംപിന്‍റെ അവകാശവാദം വിദേകാര്യമന്ത്രാലയം ഇതുവരെയും സ്ഥിതികരിച്ചിട്ടില്ല. ഇന്ത്യ ബദൽ വഴികളും തേടുന്നുണ്ടെന്നും റഷ്യയെ പോലുള്ള പങ്കാളിക്ക് ഇത് അറിയാമെന്നും മാത്രമാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ പോലും അറിയിച്ചത്. വിലക്കുറവ് നോക്കിയാണ് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതെന്നും വെനിസ്വേലയിൽ നിന്ന് ഇതേ വിലയ്ക്ക് എണ്ണ കിട്ടാനാണ് സാധ്യതയെന്നും സർക്കാർ വ്യത്തങ്ങൾ വിശദീകരിക്കുന്നു. റഷ്യ - യുക്രെയിൻ സംഘർഷം തീർന്നാൽ ട്രംപിന്‍റെ ഉത്തരവിന് പ്രസക്തിയില്ലാതാകുമെന്നാണ് വാണിജ്യമന്ത്രാലയം കണക്കുകൂട്ടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യ-മലേഷ്യ ബന്ധം കൂടുതൽ ആഴത്തിലാകും, 10 നിർണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി മോദി; 'ആസിയാൻ കരാറിൽ പുനഃപരിശോധന വേഗത്തിലാക്കണം'
ലോകത്തിന്‍റെ നെറുകയിൽ ഒരു ഇന്ത്യൻ അധ്യാപിക! ചേരികളിൽ അക്ഷര വെളിച്ചമെത്തിച്ച റൂബിൾ നാഗിക്ക് 9 കോടി രൂപയുടെ ഗ്ലോബൽ ടീച്ചർ പ്രൈസ്