
ദില്ലി: ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിൻറെ നീക്കത്തിന് തിരിച്ചടി നൽകാൻ ആലോചിച്ച് ഇന്ത്യ. അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കാനാണ് ആലോചന. റഷ്യ - യുഎസ് ചർച്ചകളിൽ ഇന്ത്യയ്ക്കെതിരെ പിഴ ചുമത്തിയ വിഷയവും ഉയർന്നു വരാനാണ് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഇന്ത്യയ്ക്കു മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിൻറെ ഉത്തരവ് വന്നത് ബുധനാഴ്ചയാണ്. നാലു ദിവസത്തിനിപ്പുറവും ഇത് പിൻവലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ അമേരിക്കൻ ഭരണകൂടത്തെ സമീപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് ട്രംപിനെ വിളിക്കാനും തയ്യാറായിട്ടില്ല. അമേരിക്കൻ നീക്കത്തെ നേരിടും എന്ന സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നല്കിയത്. എന്നാൽ ഇതു മാത്രം മതിയാകില്ല എന്ന വികാരം ബിജെപിയിലും ആർഎസ്എസിലും ശക്തമാകുകയാണ്. അമേരിക്കൻ ഉല്പന്നങ്ങൾക്കും ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കണം എന്ന നിർദ്ദേശം ശക്തമാണ്.
അമേരിക്കയിൽ നിന്നുള്ള അലുമിനിയം, സ്റ്റീൽ എന്നിവയ്ക്ക് 50 ശതമാനത്തിന് മുകളിൽ തീരുവ ഏർപ്പെടുത്താനുള്ള ശുപാർശ കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലോകവ്യാപാര കരാറിൻറെ ലംഘനമാണ് അമേരിക്ക നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഇതിനകം ഇന്ത്യ പരാതി നല്കിയിട്ടുണ്ട് എന്നാണ് സൂചന. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന തുണിത്തരങ്ങൾക്കും തീരുവ കുത്തനെ ഉയർത്താനുള്ള നിർദേശവും പരിഗണനയിലാണ്.
പതിനഞ്ചാം തീയതി റഷ്യ - യുഎസ് ചർച്ച നടക്കുമ്പോൾ ഇന്ത്യയ്ക്ക് പിഴ ചുമത്തിയ വിഷയം വ്ളാദിമിർ പുടിൻ ഉന്നയിച്ചേക്കും. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിൻറെ പേരിൽ പിഴ ചുമത്തുന്നതിൽ പുടിൻ പ്രതിഷേധം ഉയർത്തും എന്ന സൂചന റഷ്യ ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്. അമേരിക്കയുടെ തീരുവ ഏതൊക്കെ മേഖലകളെ ബാധിക്കും എന്ന വിലയിരുത്തൽ കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. ചില മേഖലകളെ സഹായിക്കാനുള്ള പാക്കേജ് കേന്ദ്രം ആലോചിക്കും. ഈ മാസം 25ന് വ്യാപാര ചർച്ചകൾക്കായി എത്തേണ്ടിയിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കിയതായി ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam