
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് റിപ്പോർട്ട്. യൂറോ വീക്ക്‌ലി ന്യൂസ് മാഗസിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജനറൽ ജി വി ആർ ടെലഗ്രാം ചാനലിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടാണ് യൂറോ വീക്ക്‌ലി ന്യൂസ് മാഗസിൻ പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്രാ മാധ്യമങ്ങളും ദേശീയ മാധ്യമങ്ങളും യൂറോ വീക്ക്‌ലി ന്യൂസ് മാഗസിനെ ഉദ്ധരിച്ച് റഷ്യൻ പ്രസിഡന്‍റിന് നേരെ വധശ്രമമുണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വധശ്രമം നടന്നു എന്ന് പറയുന്ന റിപ്പോർട്ടിൽ എപ്പോഴാണ് വധശ്രമം ഉണ്ടായെന്നകാര്യം വ്യക്തമാക്കിയിട്ടില്ല.
ജനറൽ ജി വി ആർ ടെലഗ്രാം ചാനലിലെ വിവരങ്ങൾ അനുസരിച്ച്, പുടിന്റെ ലിമോസിൻ വാഹനത്തിന്‍റെ ഇടത് മുൻ ചക്രത്തിൽ വലിയ ശബ്ദത്തോടെ എന്തോ വന്ന് ഇടിച്ചെന്നാണ് യൂറോ വീക്കിലി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാഹനത്തിന് മുന്നിൽ പുക ഉയർന്നുവെങ്കിലും വേഗത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് ഓടിച്ച് രക്ഷപ്പെട്ടെന്നാണ് പറയുന്നത്. സംഭവത്തിൽ റഷ്യൻ പ്രസിഡന്റിന് പരിക്കേറ്റിരുന്നില്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് റഷ്യയിൽ നിരവധി അറസ്റ്റുകൾ നടന്നതായും റിപ്പോർട്ട് പറയുന്നു. news.co.au പോലുള്ള മറ്റ് വാർത്താ ഏജൻസികളും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഔദ്യോഗിക വസതിയിലേക്ക് മടങ്ങുമ്പോഴാണ് റഷ്യൻ പ്രസിഡന്‍റിന് നേരെ വധശ്രമമുണ്ടായതെന്നാണ് റിപ്പോർട്ട് പറയുന്നത്.
സെലന്‍സ്കിയുടെ ജന്മനാട്ടിലെ കൂറ്റന്‍ ഡാം മിസൈലാക്രമണത്തില്‍ തകര്‍ത്ത് റഷ്യ; പ്രളയത്തില്‍ മുങ്ങി നഗരം
റഷ്യ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചതു മുതൽ പുടിനെതിരെ നിരവധി ഭീഷണികൾ ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് വധശ്രമം ഉണ്ടായെന്നാണ് സൂചന. എന്തായാലും ഇക്കാര്യത്തിൽ റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുടിനും ഇത് സംബന്ധിച്ച പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. അതേസമയം അഞ്ച് തവണയെങ്കിലും വധശ്രമത്തെ അതിജീവിച്ചതായി പുടിൻ 2017 ൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം യുക്രെയ്ൻ യുദ്ധത്തിൽ തന്നെ പുടിനെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇപ്പോൾ യുദ്ധത്തിലെ തിരിച്ചടികളുടെ വാർത്തകൾ കൂടി പുറത്തുവന്നതോടെ പ്രതിഷേധം ശക്തമാകുകയാണ്. അതിനിടയിലാണ് പുടിനെതിരെ വധശ്രമം ഉണ്ടായെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam