കറാച്ചിയിൽ ആക്രമണം: അമേരിക്കൻ കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ, വെടിവെയ്പിൽ 6 മരണം

Published : Mar 01, 2026, 01:22 PM ISTUpdated : Mar 01, 2026, 01:29 PM IST
karachi

Synopsis

ചില മേഖലകളിൽ ജനങ്ങൾ ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഖമനയിയുടെ വധത്തിൽ ഇന്ത്യക്കകത്തും പ്രതിഷേധ മാർച്ചുകൾ നടന്നു.

ലാഹോർ: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയെ വധിച്ചതിൽ പാകിസ്ഥാനിലും പ്രതിഷേധം. കറാച്ചിയിൽ അമേരിക്കൻ കോണ്‍സുലേറ്റിന് പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവെയ്പിൽ ആറ് പേര്‍ കൊല്ലപ്പെട്ടു. ബാരിക്കേഡ് തകർത്ത് പ്രതിഷേധക്കാർ കോൺസുലേറ്റ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാർക്കെതിരെ ടിയർ ​ഗ്യാസ് അടക്കം പ്രയോ​ഗിച്ചതായും വലിയ സംഘർഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കറാച്ചി സിവിൽ ആശുപത്രിയിലേക്ക് 6 മൃതദേഹങ്ങളെത്തിയെന്ന് അധികൃതരെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കറാച്ചിയിലെ മിയാ കലോച്ചി റോഡിലാണ് യുഎസ് കോൺസുലേറ്റ് സ്ഥിതി ചെയ്യുന്നത്. അതേ സമയം ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്ന് സിന്ധ് ആഭ്യന്തര മന്ത്രി സിയാവുൾ ഹസൻ വ്യക്തമാക്കി. 

ഖമനയിയുടെ വധത്തിൽ ഇന്ത്യക്കകത്തും പ്രതിഷേധ മാർച്ചുകൾ നടന്നു. സംയമനം പാലിക്കണമെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു. ആയത്തൊള്ള അലി ഖമനയിയെ വധിച്ചത് ഇറാൻ സർക്കാർ സ്ഥിരീകരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് ഇറാൻ തെരുവുകളിലേക്കിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധ പ്രകടനങ്ങൾക്കിടെ പലരും പൊട്ടിക്കരഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കി. ഖമനേയിക്ക് ഇറാനകത്തുണ്ടായിരുന്ന പിന്തുണയുടെ തെളിവായി ഈ പ്രതിഷേധ പ്രകടനങ്ങൾ. 

ഇന്ത്യയിൽ ലക്നൗവിലും ജമ്മു കാശ്മീരിലും ലഡാക്കിലുമാണ് ഖമനേയിയെ വധിച്ചതിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. ഷിയ മുസ്ലീം വിഭാ​ഗ നേതാക്കളാണ് പ്രകടനങ്ങൾ നയിച്ചത്. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രകടനങ്ങളിൽ പങ്കെടുത്തു. പ്രകടനക്കാർ ഡോണൾഡ് ട്രംപിന്റെ കോലം കത്തിച്ചു. ഇന്ത്യയിലെ ഷിയ വിഭാ​ഗം മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. മെഴുകുതിരി കത്തിച്ച് പ്രകടനങ്ങൾ നടത്താനും ആഹ്വാനം ചെയ്തു.

ഇറാനിൽ നിലവിലെ ഭരണകൂടത്തിനെതിരെ നേരത്തെ ഒരു വിഭാ​ഗം പ്രതിഷേധങ്ങൾ തുടങ്ങിയിരുന്നു. ഖമനേയിയെ വധിച്ചതിൽ ഇവർ രാജ്യത്തെ പലയിടങ്ങളിലും തെരുവിലിറങ്ങി ആഹ്ലാദ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അമേരിക്കയിൽ താമസിക്കുന്ന നൂറുകണക്കിന് ഇറാനികളും ഖമനേയിയെ വധിച്ചതിനെ അനുകൂലിച്ച് പ്രകടനം നടത്തി. ചില വിഘടനവാദി സംഘടനങ്ങൾ നാളെ ജമ്മു കാശ്മീരിൽ ബന്ദിന് ആഹ്വാനം നൽകിയിട്ടുണ്ട്. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും ഇതിനെ പിന്തുണച്ചു. 

അതേസമയം സമാധാനം കാത്ത് സൂക്ഷിക്കണമെന്നും പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് മാറരുതെന്നും ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.  സ്വതന്ത്രമായി ചിന്തിക്കുന്ന എല്ലാ രാജ്യങ്ങളും ഖമനേയിയെ വധിച്ചതിനെ അപലപിക്കണമെന്ന് ഇന്ത്യയിലെ ഇറാൻ എംബസി ആവശ്യപ്പെട്ടു. ഈ ഘട്ടത്തിൽ ആരും നിശബ്ദത പാലിക്കരുതെന്നും ഇറാൻ എംബസി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അതിനിർണായക നീക്കവുമായി ഇറാൻ, ലോകത്തെയാകെ ബാധിക്കും; 'ഒരൊറ്റ യുഎസ് കപ്പലിനെയും പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിപ്പിക്കില്ല'
ദുബായിൽ കുടുങ്ങിയത് നൂറുകണക്കിന് ആളുകൾ, സംഘത്തിൽ എംഎൽഎയും ടൂറിന് പോയ വിദ്യാർത്ഥികളും, ആശങ്ക വേണ്ടെന്ന് കർണാടക