
കാന്‍ബെറ: ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് തീരത്ത് അടിഞ്ഞ വിചിത്രമായ ലോഹ ഗോളങ്ങളുടെ ഉറവിടം കണ്ടെത്തിയതായി ഓസ്ട്രേലിയന്‍ സ്‌പേസ് ഏജന്‍സി. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിച്ച ഒരു വിദേശ റോക്കറ്റിന്റെ അവശിഷ്ടങ്ങളാണ് ഇവയെന്നാണ് ബഹിരാകാശ ഏജന്‍സി വ്യക്തമാക്കിയത്.
ടൗണ്‍സ്വില്ലിന് വടക്കുള്ള ഫോറസ്റ്റ് ബീച്ചിലാണ് വെള്ളി, ശനി ദിവസങ്ങളിലായി വെള്ളി നിറത്തിലുള്ള ആറ് ലോഹ ഗോളങ്ങള്‍ കണ്ടെത്തിയത്. ഇവ ഒരു ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ സംഭരണികളാകാന്‍ സാധ്യതയുണ്ടെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഏജന്‍സി സ്ഥിരീകരിച്ചു.
തീരത്ത് അടിഞ്ഞ ഈ അജ്ഞാത ഗോളങ്ങള്‍ ബഹിരാകാശ വാഹനങ്ങളുടെ ഇന്ധന സംഭരണികളോ ഇന്ധന അറകളോ ആകാനാണ് സാധ്യതയെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ടാങ്കുകളില്‍ റോക്കറ്റുകളില്‍ ഉപയോഗിക്കുന്ന ഹൈഡ്രാസിന്‍ പോലുള്ള അപകടകരവും എളുപ്പത്തില്‍ തീപിടിക്കുന്നതുമായ രാസവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഇതിനെത്തുടര്‍ന്ന് കനത്ത സുരക്ഷാ മുന്‍കരുതലുകളാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയത്. പ്രത്യേക സംരക്ഷണ വസ്ത്രങ്ങള്‍ ധരിച്ച ശാസ്ത്രജ്ഞരും സുരക്ഷാ ഉദ്യോഗസ്ഥരും എത്തിയാണ് ഈ ഗോളങ്ങള്‍ സുരക്ഷിതമായി ബാരലുകളിലേക്ക് മാറ്റിയത്. കണ്ടെത്തിയ സ്ഥലത്തിന് ചുറ്റും 50 മീറ്റര്‍ പരിധിയില്‍ ജനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. സംശയാസ്പദമായ ഇത്തരം വസ്തുക്കള്‍ കണ്ടെത്തിയാല്‍ തൊടരുതെന്നും ഉടന്‍ വിവരമറിയിക്കണമെന്നും ക്വീന്‍സ്ലന്‍ഡ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കി.
ബഹിരാകാശ അവശിഷ്ടങ്ങള്‍ ഓസ്ട്രേലിയന്‍ തീരത്ത് അടിയുന്നത് ഇതാദ്യമായല്ല. 2023-ല്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്ത് തീരത്ത് കണ്ടെത്തിയ ഭീമന്‍ ലോഹ ഗോളം തങ്ങളുടെ പി.എസ്.എല്‍.വി റോക്കറ്റിന്റെ ഭാഗമാണെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചിരുന്നു.
ഇത് ഏത് രാജ്യത്തിന്റെ വിക്ഷേപണ വാഹനമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി അന്താരാഷ്ട്ര ബഹിരാകാശ അതോറിറ്റികളുമായി ചേര്‍ന്ന് അന്വേഷണം നടത്തിവരികയാണെന്ന് ഓസ്ട്രേലിയന്‍ സ്‌പേസ് ഏജന്‍സി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam