
സിഡ്നി: ദശാബ്ദങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈൻഹാർട്ട് തന്റെ സമ്പാദ്യത്തിന്റെ ലാഭ വിഹിതം മറ്റ് കുടുംബാംഗങ്ങൾക്ക് നൽകണമെന്ന് കോടതി വിധി. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ധനികയായ ജീന റെയിൻഹാർട്ടിന് തന്റെ ഖനന സാമ്രാജ്യത്തിൽ നിന്നുള്ള ലാഭവിഹിതം മറ്റ് രണ്ട് കുടുംബങ്ങളുമായി പങ്കിടേണ്ടി വന്നിട്ടുള്ളത്. 1992ലാണ് ജീന പിതാവിന്റെ ഖനികൾ ഏറ്റെടുത്തത്. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പിൽബാരയിലായിരുന്നു ജീനയുടെ ഖനികൾ. ജീനയുടെ രണ്ട് മക്കളും ജീനയുടെ അച്ഛന്റെ ബിസിനസ് പങ്കാളികളുടെ മക്കളുമാണ് സ്വത്തിലെ അവകാശത്തിനായി 13 വർഷം നീണ്ട നിയമ പോരാട്ടം നടത്തിയത്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഇരുമ്പ് അയിര് ഖനികളിൽ നിന്നുള്ള ലാഭ വിഹിതമാണ് ജീനയ്ക്ക് പങ്ക് വയ്ക്കേണ്ടി വരിക. പിൽബറ മേഖലയിലുള്ള വൻ ലാഭകരമായ ഇരുമ്പയിര് ഖനികളിൽ നിന്നുള്ള റോയൽറ്റിയെച്ചൊല്ലിയായിരുന്നു ഈ തർക്കം നിലനിന്നിരുന്നത്. അതേസമയം ഖനനത്തിനുള്ള അവകാശം റെയിൻഹാർട്ടിന്റെ പക്കൽ തന്നെ തുടരുമെന്നും കോടതി വ്യക്തമാക്കി.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഇരുമ്പയിര് പദ്ധതികളിലൊന്നായ ഹോപ്പ് ഡൗൺസിനെ കേന്ദ്രീകരിച്ചാണ് ഈ നിയമതർക്കം നടന്നത്. ലാഭകരമായ ഖനന അവകാശങ്ങൾ തങ്ങൾക്ക് സ്പർശിക്കാൻ കഴിയാത്ത വിധം കുടുംബ ട്രസ്റ്റിൽ നിന്നും ബിസിനസിന്റെ മറ്റൊരു ഭാഗത്തേക്ക് അമ്മ മാറ്റിയെന്നായിരുന്നു ജീന റെയിൻഹാർട്ടിന്റെ മക്കളുടെ പ്രധാന പരാതി. ദശകങ്ങൾക്ക് മുമ്പ് ഈ ഖനന മേഖലകൾ കണ്ടെത്തുന്നതിൽ ഇവർ വഹിച്ച പങ്കാണ് വിധിയിൽ നിർണ്ണായകമായത്. റെയിൻഹാർട്ടിന്റെ കമ്പനിയായ ഹാൻകോക്ക് പ്രോസ്പെക്റ്റിംഗ് ഈ ആസ്തികളുടെ പൂർണ്ണ നിയന്ത്രണം കൈവശം വെച്ചിരുന്നെങ്കിലും പങ്കാളികളുടെ അവകാശം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷം മാത്രം 83.2 കോടി ഓസ്‌ട്രേലിയൻ ഡോളറാണ് റെയിൻഹാർട്ടിന്റെ കമ്പനിക്ക് ലഭിച്ചത്
ഈ വിധി ജീന റെയിൻഹാർട്ടിന്റെ കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. കോടിക്കണക്കിന് ഡോളർ റോയൽറ്റി ഇനത്തിൽ ഇനി അവർക്ക് ഈ കുടുംബങ്ങൾക്ക് കൈമാറേണ്ടി വരും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരായ വനിതകളിൽ ഒരാളായ ജിന റെയിൻഹാർട്ടിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നിയമപരമായ തിരിച്ചടിയാണ്. ഈ വിധിക്കെതിരെ അപ്പീൽ നൽകാനുള്ള നീക്കത്തിലാണ് ജീനയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam