'കൊമേഡിയൻ' എന്ന പേരിൽ മൂന്ന് എഡിഷനുകളിലായാണ് മൗരീസിയോ കാറ്റെലന്‍ തന്റെ ആർട്ട് വർക്കുകൾ പ്രദർശിപ്പിച്ചത്.
വാഷിങ്ടൺ: ചുമരിൽ ഒട്ടിച്ചിരിക്കുന്ന ഒരു വാഴപ്പഴത്തിന്റെ വില 1,20,000 ഡോളർ. ഞെട്ടേണ്ട സംഭവം സത്യമാണ്!. മിയാമി ബീച്ചിലെ ആര്‍ട്ട് ബേസിൽ നടന്ന പ്രദർശനത്തിലാണ് ടേപ്പ് കൊണ്ട് ചുമരിൽ ഒട്ടിച്ചിരിക്കുന്ന പഴം ഏകദേശം 85 ലക്ഷം രൂപയ്ക്ക് വിറ്റുപോയത്. നിരവധി ആർട്ട് വർക്കുകൾ പ്രദർശിപ്പിച്ച ആര്‍ട്ട് ബേസലിൽ ചുമരിൽ ഒട്ടിച്ച വാഴപ്പഴം വേറിട്ടുനിൽക്കുന്നതായിരുന്നുവെന്ന് ആസ്വാദകർ പറഞ്ഞു.
മിലൻ, ഇറ്റാലിയൻ ആർട്ടിസ്റ്റായ മൗരീസിയോ കാറ്റെലന്‍ ആണ് വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷൻ തയ്യാറാക്കിയിരിക്കുന്നത്. 'കൊമേഡിയൻ' എന്ന പേരിൽ മൂന്ന് എഡിഷനുകളിലായാണ് മൗരീസിയോ കാറ്റെലന്‍ തന്റെ ആർട്ട് വർക്കുകൾ പ്രദർശിപ്പിച്ചത്. യഥാർത്ഥ വാഴപ്പഴം ഉപയോഗിച്ചാണ് ആർട്ട് വർക്ക് തയ്യാറാക്കിയിരിക്കുന്നത്. പെറോട്ടിന്‍ ഗ്യാലറിയിൽ പ്രദർശിപ്പിച്ച കൊമേഡിയന്‍റെ ഇന്‍സ്റ്റലേഷന്റെ മൂന്ന് എഡിഷനുകളിൽ രണ്ടെണ്ണമാണ് ഇതുവരെ വിറ്റുപോയത്.
സമ്പത്തിന്റെ അസമത്വത്താൽ കലാ ലോകം എന്തായിത്തീർന്നുവെന്നതിന്റെ ചിത്രീകരണമാണിതെന്ന് പെറോട്ടിന്‍ ഗ്യാലറി ഉടമ ഇമ്മാനുവല്‍ പെറോട്ടിൻ പ്രതികരിച്ചു. ഒരുവർഷം മുമ്പാണ് മൗരീസിയോ കാറ്റെലന്‍റെ മനസ്സിൽ ഇത്തരമൊരു ആശയം ഉദിച്ചത്. പിന്നീട് പഴം ഉപയോഗിച്ച് തന്റെ ശില്‌പകല അദ്ദേഹം യാഥാർത്ഥ്യമാക്കുകയായിരുന്നു. യാത്ര ചെയ്യുമ്പോൾ അദ്ദേഹം പഴം വാങ്ങിക്കുകയും ഹോട്ടലിലെ മുറിയിൽ തൂക്കിയിടുകയും ചെയ്യു. മരപ്പലകയിലും ഓടിലുമായി ഇതുപോലെ മൂന്ന് മോഡലുകളാണ് മൗരീസിയോ തയ്യാറാക്കിയത്. ഒടുവിലാണ് പഴം ഉപയോഗിച്ച് ചുമരില്‍ ഇന്‍സ്റ്റലേഷൻ തയ്യാറാക്കാമെന്ന തീരുമാനത്തിൽ അദ്ദേഹം എത്തിയതെന്നും ഇമ്മാനുവല്‍ പെറോട്ടിൻ പറഞ്ഞു.
ഇത്തരത്തിൽ വളരെ ആകർഷകമായ പല ഇന്‍സ്റ്റലേഷനുകളും മൗരിസിയോ മുമ്പും ഒരുക്കിയിട്ടുണ്ട്. ബ്രിട്ടനിലെ ബ്ലെന്‍ഹേം കൊട്ടാരത്തില്‍ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വര്‍ണ കക്കൂസ് എന്ന ഇന്‍സ്റ്റലേഷന്‍ വളരെ ശ്രദ്ധയാകർഷിച്ചിരുന്നു. ഈ വര്‍ഷമാദ്യം സ്വര്‍ണ കക്കൂസ് മോഷണം പോയതും വലിയ വാർത്തയായിരുന്നു.