പാകിസ്ഥാനിലെ പടിഞ്ഞാറൻ അതിർത്ഥികളിലെ ഭീകരവാദ പ്രതിസന്ധികളെക്കുറിച്ചും സർദാരി ആശങ്ക മുന്നോട്ടുവച്ചു. അഫ്ഗാനിൽ ഭീകര സംഘടനകൾ ശക്തമാകുന്നുവെന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു മുന്നറിയിപ്പ്.

ഇസ്ലാമാബാദ്: ഇന്ത്യ മറ്റൊരു സംഘർഷത്തിന് തയ്യാറെടുക്കുകയാണെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ചർച്ചയിലേക്ക് മടങ്ങി വരണമെന്ന് സർദാരി ഇന്ത്യയോട് ആവശ്യപ്പെട്ടു. പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുവെയായിരുന്നു പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ അഭ്യർത്ഥന. യുദ്ധം ചെയ്യുക എന്നതിൽ നിന്നും പിന്മാറി സമാധന ചർച്ചകൾക്ക് മുൻഗണന നൽകണം. പ്രാദേശിക സുരക്ഷയ്ക്കുള്ള ഏക മാർഗം അതാണ്. മേഖലയിലെ സുരക്ഷയ്ക്ക് സമാധാനത്തിന്റെ വക്താവ് എന്ന നിലയിൽ താൻ ശുപാർശ ചെയ്യുന്നത് സമാധാന ചർച്ചയാണെന്ന് സർദാരി പറഞ്ഞു.

അതേസമയം ഇന്ത്യ മറ്റൊരു സംഘർഷത്തിന് തയ്യാറെടുക്കുകയാണെന്നും സർദാരി ആരോപിച്ചു. സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവച്ചതിനെയും സർദാരി വിമർശിച്ചു. ഉടമ്പടി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഹൈഡ്രോ ടെററിസം (ജലതീവ്രവാദം) ആണെന്നായിരുന്നു സർദാരിയുടെ പ്രതികരണം. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യ ജലപ്രവാഹത്തെ ആയുധമാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മുകാശ്മീരിലെ ജനങ്ങൾക്ക് പാകിസ്ഥാൻ നയതന്ത്രവും ധാർമികവുമായ പിന്തുണ നൽകുന്നത് തുടരുമെന്നും പാകിസ്ഥാൻ പ്രസിഡന്‍റ് ആവർത്തിച്ച് വ്യക്തമാക്കി. പാകിസ്ഥാനിലെ പടിഞ്ഞാറൻ അതിർത്ഥികളിലെ ഭീകരവാദ പ്രതിസന്ധികളെക്കുറിച്ചും സർദാരി ആശങ്ക മുന്നോട്ടുവച്ചു. അഫ്ഗാനിൽ ഭീകര സംഘടനകൾ ശക്തമാകുന്നുവെന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു സർദാരിയുടെ മുന്നറിയിപ്പ്.

അഫ്ഗാനിലെ സാഹചര്യം ഗൗരവമായി എടുത്തില്ലെങ്കിൽ, ഏതൊരു രാജ്യവും വലിയൊരു ഭീകരാക്രമണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് സർദാരി മുന്നറിയിപ്പ് നൽകി. അതിർത്ഥി കടന്നെത്തുന്ന ഭീകരാവദ പ്രവർത്തനങ്ങളെ ചെറുക്കാൻ പാകിസ്ഥാൻ നയതന്ത്ര പ്രവർത്തനങ്ങളെ വേണ്ട രീതിയിൽ വിനിയോഗിക്കുന്നുണ്ടെന്നും സർദാരി അവകാശപ്പെട്ടു. ദോഹ കരാറിലൂടെ തീവ്രവാദ ഗ്രൂപ്പുകൾ അഫ്ഗാൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്നത് തടയുമെന്ന് താലിബാൻ സർക്കാർ പറഞ്ഞിരുന്നു. എന്നാൽ അത് പാലിക്കുന്നതിൽ താലിബാൻ സർക്കാർ പരാജയപ്പെട്ടുവെന്നും പാക് പ്രസിഡന്‍റ് കുറ്റപ്പെടുത്തി.