
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 80 വയസായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർപേഴ്‌സണായിരുന്നു. ബംഗ്ലാദേശിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇവർ ലിവർ സിറോസിസ്, ആർത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നുണ്ടായിരുന്നു.
ആദ്യം 1991 ലാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. 1996 വരെ സ്ഥാനത്ത് തുടർന്ന അവർ, വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി പൂർത്തിയാക്കാനായില്ല. പിന്നീട് 2001-2006 കാലത്തും ഇവർ പ്രധാനമന്ത്രി പദത്തിലെത്തി.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി സിയ റഹ്മാൻ്റെ ഭാര്യയായ ഖാലിദ സിയ, ഭർത്താവ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് 1981 ൽ ഭരണനേതൃത്വത്തിലേക്ക് എത്തിയത്. ഈ കാലത്ത് ബംഗ്ലാദേശിൽ പട്ടാള ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾക്ക് അവർ നേതൃത്വം നൽകി. എന്നാൽ 2018 ൽ അഴിമതി കേസിൽ തടവിലാക്കപ്പെട്ടു. പിന്നീട് ആരോഗ്യപരമായ കാരണം ചൂണ്ടിക്കാട്ടി ശിക്ഷ മരവിപ്പിച്ചു. ഷെയ്‌ഖ് ഹസീന സർക്കാർ രാജിവെച്ചതോടെ 2024 ഓഗസ്റ്റിലാണ് ഇവർ ജയിൽ മോചിതയായത്. പിന്നാലെ 2025 ൽ എല്ലാ അഴിമതി കേസിലും അവരെ ബംഗ്ലാദേശ് സുപ്രീം കോടതി കുറ്റവിമുക്തയാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam