
ധാക്ക: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ബംഗ്ലാദേശിലെ രാഷ്ട്രീയ നേതാക്കൾ. ദീർഘകാലം അധികാരത്തിലിരുന്ന ടിഎംസി വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതിൽ ഞെട്ടിപ്പോയെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് അസീസുൾ ബാരി ഹെലേൽ പറഞ്ഞു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി നേടിയ വിജയത്തെ അദ്ദേഹം അഭിനന്ദിച്ചു. പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് സർക്കാരുകൾ തമ്മിലുള്ള ബന്ധം മുമ്പത്തെപ്പോലെ സൗഹാർദ്ദപരമായി തുടരുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യത്തിലെ രാഷ്ട്രീയ മാറ്റം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തെ പുതിയ ദിശയിലേക്ക് നയിക്കുമെന്ന് ഹെലാൽ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹാർദ്ദപരമായ ബന്ധം തുടരാനും കൂടുതൽ ശക്തമാകാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ടീസ്റ്റ ജല തർക്കം ഹെലാൽ പ്രത്യേകം സൂചിപ്പിച്ചു. ടീസ്റ്റ അണക്കെട്ട് നിർമാണത്തെ മമത ബാനർജി എതിർത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടീസ്റ്റ അണക്കെട്ട് സ്ഥാപിക്കുന്നതിലെ യഥാർത്ഥ തടസ്സം മമത ബാനർജിയായിരുന്നു. സുവേന്ദുവിന്റെ നേതൃത്വത്തിൽ ബിജെപി തിരഞ്ഞെടുപ്പിൽ വിജയിച്ചതിനാൽ, ബംഗ്ലാദേശ് സർക്കാരും മോദി സർക്കാരും ഏറെ ആഗ്രഹിച്ച ടീസ്റ്റ അണക്കെട്ട് കരാർ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ബംഗ്ലാദേശിനെക്കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ സംസ്ഥാനത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന് എൻസിപി വക്താവ് ആസിഫ് മഹ്മൂദ് പറഞ്ഞു. ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയരുതെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബംഗ്ലാദേശിനെക്കുറിച്ച് പശ്ചിമ ബംഗാളിൽ നിന്ന് മോശം പരാമർശങ്ങൾ വരുന്നു. മുമ്പ് അങ്ങനെയായിരുന്നില്ല. ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ മതിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam