നൈജീരിയയിലെ കറ്റ്സിനയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ട് പോയത് ബൊക്കോ ഹറാം

By Web TeamFirst Published Dec 16, 2020, 9:53 AM IST
Highlights

പാശ്ചാത്യ രീതിയിലുള്ള വിദ്യഭാസത്തോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് തട്ടിക്കൊണ്ട് പോകലെന്നാണ് ബൊക്കോ ഹറാം വിശദമാക്കുന്നത്. 

വടക്ക് പടിഞ്ഞാറന്‍ നൈജീരിയയിലെ കറ്റ്സിനയില്‍ നൂറുകണക്കിന് സ്കൂള്‍ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ട് പോയതായി ബൊക്കോ ഹറാം. കഴിഞ്ഞ ആഴ്ചയാണ് നൂറിലധികം വിദ്യാര്‍ഥികളെ തട്ടിക്കൊണ്ട് പോയത്. സ്കൂളുകളില്‍ നടക്കുന്ന തട്ടിക്കൊണ്ട് പോകലിന് ഏറെ കുപ്രസിദ്ധി നേടിയ ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനയാണ് ബൊക്കോ ഹറാം. പാശ്ചാത്യ രീതിയിലുള്ള വിദ്യഭാസത്തോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായാണ് തട്ടിക്കൊണ്ട് പോകലെന്നാണ് ബൊക്കോ ഹറാം വിശദമാക്കുന്നത്.

നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ക്രിമിനല്‍ സംഘങ്ങളാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് അധികൃതര്‍ വിശദമാക്കുമ്പോള്‍ ഈ സംഭവങ്ങള്‍ക്ക് ബൊക്കോ ഹറാമുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം ഇനിയും അവ്യക്തമാണ്. വടക്ക് കിഴക്കന്‍ നൈജീരിയയില്‍ 2009 മുതല്‍ ബൊക്കോഹറാമിന്‍റെ നിഴലിലാണ്. പതിനായിരം പേരോളം മരിക്കുകയും നിരവധി ആളുകള്‍ക്ക് വീട് വിട്ട് പോവുകയും ചെയ്യേണ്ട അവസ്ഥയാണ് ഈ മേഖലയില്‍ നേരിട്ടത്. തീവ്രവാദ സംഘങ്ങളെ നേരിടുന്നതില്‍ ഈ മേഖലയിലെ സുരക്ഷാ സംവിധാനങ്ങള്‍ പരാജയമാണെന്നാണ് വിമര്‍ശനം.

നൈജീരിയയിലെ ഗ്രാമീണ ഭാഷയായ ഹൗസയിൽ ബോക്കോ ഹറാം എന്ന വാക്കിന്റെ അർഥം 'പാശ്ചാത്യ വിദ്യാഭ്യാസം നിഷിദ്ധം' എന്നാണ്. അവർ സ്വയം വിളിക്കുന്ന മറ്റൊരു പേര്, 'ജമാഅത്തു  അഹ്ലിസ് സുന്ന ലിദ്ദ അവതി വൽ ജിഹാദ് 'എന്നാണ്.  പ്രവാചകൻ പഠിപ്പിച്ചതും ജിഹാദും പ്രചരിപ്പിക്കുന്നവർ എന്നാണ് ആ പേരിന്റെ അർഥം. ഈ തീവ്രവാദ പ്രസ്ഥാനം നൈജീരിയൻ താലിബാൻ എന്നും അറിയപ്പെടുന്ന ഒന്നാണ്. നൈജീരിയയുടെ വടക്കൻ സ്റ്റേറ്റുകളായ യോബെ, കാനോ, ബൗച്ചി, ബോർണോ, കടുന എന്നിവിടങ്ങളിലാണ് ബൊക്കോ ഹറാമിന് സ്വാധീന ശക്തി ഏറെയുള്ളത്. ശരിയത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല എന്ന കാരണത്താൽ നൈജീരിയയിലെ ഗവണ്മെന്റിനെയും ബോക്കോ ഹറാം അംഗീകരിക്കുന്നില്ല. 

click me!