
ബ്രസീലിയ : ബ്രസീലിയൻ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ നുബിയ ക്രിസ്റ്റീന ബ്രാഗയെ വീടിനുള്ളിൽ വച്ച് വെടിവച്ച് കൊന്നു. രണ്ട് അക്രമികൾ ചേർന്നാണ് കൊലപാതകം നടത്തിയത്. ഇവർ കൊലപാതകത്തിന് പിന്നാലെ മോട്ടോർ ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു. ഏകദേശം 60,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള 23 കാരിയായ നുബിയ ബ്രസീലിലെ സെർഗിപെ സ്‌റ്റേറ്റിലെ അറക്കാജുവിലെ സാന്താ മരിയയ്ക്ക് സമീപം ആണ് താമസിച്ചിരുന്നത്. ഒക്ടോബർ 14-ന് രാത്രി ഇവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് നുബിയ ഹെയർ സലൂൺ സന്ദർശിച്ചിരുന്നു. സലൂണിൽ പോയി തിരിച്ച് വന്നയുടനെയാണ് കൊലപാതകം നടന്നത്.
സലൂണിൽ നിന്ന് നുബിയ എത്തിയതിന് പിന്നാലെ മോട്ടോർ സൈക്കിളിൽ രണ്ട് പേർ എത്തി. നുബിയയെ കണ്ടതിന് പിന്നാലെ അവർ വെടിയുതിർത്തു. കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കാൻ, രക്ഷപ്പെടുന്നതിന് മുമ്പ് ഇവർ തുടരെ തുടരെ നുബിയയെ വെടിവച്ചുവെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് എത്തിയപ്പോൾ നുബിയ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു.
മുഖംമൂടി ധരിച്ചാണ് കൊലയാളികൾ എത്തിയത്. അജ്ഞാതരായകൊലയാളികളുടെ കൃത്യം ചെയ്യുന്നതിനുള്ള കാരണം ഇതുവരെയും വ്യക്തമല്ല. കൊലപാതകം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. “എന്തുകൊണ്ടാണ് അവർ നുബിയയോട് ഇത് ചെയ്തതെന്ന് ഞങ്ങൾക്ക് അറിയണം,” നുബിയയുടെ ബന്ധു ക്ലോഡിയ മെനെസെസ് പറഞ്ഞു. നുബിയയ്ക്ക് എന്തെങ്കിലും ഭീഷണി നിലനിന്നിരുന്നതായി ബന്ധുക്കൾക്ക് അറിവില്ല. ഭീഷണിയെ കുറിച്ചൊന്നും നുബിയ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് ക്ലോഡിയ പറഞ്ഞു.
Read More : മനുഷ്യ ജീവനാണ് മുഖ്യം; ഓൺലൈൻ ചൂതാട്ടത്തെ നിയമം കൊണ്ട് മറികടക്കാൻ തമിഴ്‌നാട്; ബിൽ പാസാക്കി