തെരുവിൽ ഒഴുകി നടക്കുന്ന കാറുകൾ, കെട്ടിടങ്ങളിലേക്ക് ഇരച്ചെത്തി മഴവെള്ളം; പ്രളയത്തിൽ മുങ്ങി സ്പെയിൻ

Published : Oct 30, 2024, 12:36 PM IST
തെരുവിൽ ഒഴുകി നടക്കുന്ന കാറുകൾ, കെട്ടിടങ്ങളിലേക്ക് ഇരച്ചെത്തി മഴവെള്ളം; പ്രളയത്തിൽ മുങ്ങി സ്പെയിൻ

Synopsis

കനത്ത മഴയും മിന്നൽ പ്രളയവും കാരണം റോഡ്, റെയിൽ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു.

മാഡ്രിഡ്: ഒരു മാസം പെയ്യേണ്ട മഴ ഒരു ദിവസം പെയ്തതോടെ സ്പെയിനിൽ മഴക്കെടുതി. മിന്നൽ പ്രളയത്തിന് പിന്നാലെ വാഹനങ്ങൾ  ഒലിച്ചു പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്‌പെയിനിന്റെ കിഴക്കൻ മേഖലയായ വലൻസിയയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. എന്നാൽ എത്ര പേരാണ് മരിച്ചതെന്ന് വ്യക്തമല്ല. 

സ്പെയിനിന്‍റെ തെക്കും കിഴക്കും ഭാഗങ്ങളിലാണ് ഇന്നലെ അതിശക്തമായ മഴ പെയ്തത്. റോഡുകളെല്ലാം വെള്ളത്തിലായി. ചെളി നിറഞ്ഞ വെള്ളം കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടു. റെയിൽ, വ്യോമ ഗതാഗതവും തടസ്സപ്പെട്ടു. തെരുവുകളിൽ കാറുകൾ ഒഴുകിപ്പോകുന്നതും കെട്ടിടങ്ങളിൽ വെള്ളം അടിച്ചുകയറുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു.

വലൻസിയ മേഖലയിൽ ഒരു ട്രക്ക് ഡ്രൈവറെയും കിഴക്കൻ പ്രവിശ്യയായ അൽബാസെറ്റിലെ ലെറ്റൂർ പട്ടണത്തിൽ ആറ് പേരെയും കാണാതായെന്ന് അധികൃതർ പറഞ്ഞു. ഡ്രോണുകളുടെ സഹായത്തോടെ രാത്രിയും കാണാതായവർക്കായി തെരച്ചിൽ നടത്തി. ഇവരെ കണ്ടെത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് സർക്കാർ പ്രതിനിധി മിലാഗ്രോസ് ടോലോൺ അറിയിച്ചു.  

മെഡിറ്ററേനിയൻ കടലിലെ ചൂടുള്ള വെള്ളത്തിനു മുകളിലൂടെ തണുത്ത വായു നീങ്ങുമ്പോൾ സംഭവിക്കുന്ന 'കോൾഡ് ഡ്രോപ്പ്' എന്നറിയപ്പെടുന്ന  പ്രതിഭാസമാണ് ശക്തമായ മഴയ്ക്ക് കാരണം. ചിലയിടങ്ങളിൽ 24 മണിക്കൂറിൽ 150 മില്ലീ മീറ്ററിലേറെ മഴ പെയ്തു. വളരെയധികം ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വലെൻസിയയിൽ സ്കൂളുകളും പാർക്കുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. 

കനത്ത മഴയും കാറ്റും കാരണം വലൻസിയ വിമാനത്താവളത്തിൽ ഇറങ്ങേണ്ട 12 വിമാനങ്ങൾ സ്‌പെയിനിലെ മറ്റ് നഗരങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി സ്പാനിഷ് വിമാനത്താവള ഓപ്പറേറ്റർ അറിയിച്ചു. വലെൻസിയ മേഖലയിലെ റെയിൽ ഗതാഗതവും സുരക്ഷയെ കരുതി നിർത്തിവെച്ചിരിക്കുകയാണെന്ന് ദേശീയ റെയിൽ ഇൻഫ്രാസ്ട്രക്ചർ ഓപ്പറേറ്റർ അറിയിച്ചു. 276 യാത്രക്കാരുണ്ടായിരുന്ന ഒരു അതിവേഗ ട്രെയിൻ അൻഡലൂഷ്യയയിൽ പാളം തെറ്റിയെങ്കിലും ആർക്കും പരിക്കില്ല. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് അൻഡലൂഷ്യയിലെ അലോറയിൽ ചിലരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി.

ട്രാമി വീശിയടിച്ചു, മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; ഫിലിപ്പീൻസിൽ വ്യാപക നാശനഷ്ടം, മരണം 81 ആയി
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം