
ഇസ്ലാമാബാദ്: ചൈനയും പാകിസ്ഥാനും ചേര്‍ന്ന് പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ രഹസ്യകേന്ദ്രത്തില്‍ അതിമാരക ജൈവായുധത്തിന്‍റെ പണിപ്പുരയിലാണെന്ന് ജിയോ പോളിറ്റിക്സിന്‍റെ റിപ്പോര്‍ട്ട്. വുഹാന്‍ വൈറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിതിയാണ് സാര്‍സ് കൊവിഡ് 19 വൈറസ് എന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ടിലും വുഹാന്‍ വൈറോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടേക്നോളജി ഓര്‍ഗനൈസേഷനും (Defence Science and Technology Organisation) ചൈനയിലെ വുഹാനിലെ വിവാദമായ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും (Wuhan Institute of Virology) സംയുക്തമായാണ് പുതിയ 'ജൈവായുധ'ത്തിന്‍റെ പണിപ്പുരയിലുള്ളത്. കൊവിഡിനെക്കാള്‍ നാശം വിതയ്ക്കാന്‍ കഴിയുന്ന രോഗാണുവിന്‍റെ പണിപ്പുരയിലാണ് റാവല്‍പിണ്ടിയിലെ രഹസ്യ കേന്ദ്രത്തില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാന്‍ രംഗത്തെത്തി. അതിസുരക്ഷിതമായ ലബോറട്ടറിയെ കുറിച്ച് രഹസ്യമൊന്നുമില്ലെന്ന് പാകിസ്ഥാന്‍റെ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. ബയോ സേഫ്റ്റി ലെവല്‍ 3 യാണ് റാവല്‍പിണ്ടിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ളത്. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റേറ്റ്സ് പാര്‍ട്ടീസ് ടു ദ ബയോളജിക്കല്‍ ആന്‍റ് ടോക്സിന്‍സ് വെപ്പണ്‍സ് കണ്‍വെന്‍ഷനില്‍ പാകിസ്ഥാന്‍ പങ്കുവയ്ക്കാറുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ അവകാശപ്പെട്ടു.
എന്നാല്‍, തങ്ങള്‍ സൂചിപ്പിച്ചത് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് അല്ലെന്നും മറിച്ച് റാവല്‍പിണ്ടിയിലെ ബയോസേഫ്റ്റി ലെവല്‍ 4 ഉള്ള ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടേക്നോളജി ഓര്‍ഗനൈസേഷന്‍റെ കീഴിലുള്ള ചക്‍ലാല കണ്‍ഡേവ്മെന്‍റിലെ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ചാണെന്നും ജിയോ പൊളിടിക് പറയുന്നു. ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ടൂസ്റ്റാര്‍ ജനറല്‍മാരുടെ നിയന്ത്രണത്തിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജീവന്‍ തന്നെ ഭീഷണിയിലാക്കുന്ന അതിമാരകമായ രോഗാണുക്കളുടെ പഠനമാണ് ബയോ സേഫ്റ്റി ലെവല്‍ 4 ലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടക്കുന്നത്. ശാസ്ത്രജ്ഞരും ഇന്‍റലിജന്‍സ് വിഭാഗവും പാകിസ്ഥാന്‍ പോലൊരു രാജ്യം ഇത്തരം അതിമാരക രോഗാണുക്കളെ കൈകാര്യം ചെയ്യുന്നതില്‍ അതീവ ആശങ്ക പ്രകടിപ്പിക്കുന്നു. ജൈവായുധ വിദഗ്ദര്‍ പാകിസ്ഥാന്‍ സൈന്യത്തിന്‍റെ കീഴിലുള്ള ഇത്തരം ഇന്‍സ്റ്റിറ്റ്യൂട്ടികളില്‍ പരിക്ഷണങ്ങള്‍ നടക്കുന്നില്ലെന്നും പകരം ജൈവായുധ നിര്‍മ്മാണമാണ് നടക്കുന്നതെന്നും ആരോപിക്കുന്നു. കോളാബുറേഷന്‍ ഫോര്‍ എമേര്‍ജിങ്ങ് ഇന്‍ഫെക്ഷന്‍സ് ഡിസീസ് ആന്‍റ് സ്റ്റഡീസ് ഓണ്‍ ബയോളജിക്കല്‍ കണ്‍ട്രോള്‍ ഓഫ് വെക്ടര്‍ ട്രാന്‍സ് മിറ്റിങ്ങ് ഡിസീസ് എന്ന പേരിലാണ് പദ്ധതി നടക്കുന്നതെന്നും ജിയോ പോളിക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam