
ദില്ലി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ദില്ലിയിൽ എത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനും നാളെ ദില്ലിയിലെത്തും. അതേസമയം ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലിയുള്ള ഭിന്നത തുടരുകയാണ്. പശ്ചിമേഷ്യൻ സംഘർഷം വീണ്ടും കടുക്കുന്നതാണ് തർക്കത്തിന് കാരണം.
ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ധാരണയുണ്ടാക്കാൻ ഷെർപമാരുടെ യോഗം ദില്ലിയിൽ തുടരുകയാണ്. പശ്ചിമേഷ്യയിൽ യുഎസ് - ഇറാൻ സംഘർഷം കടുക്കുന്നതും ഇറാൻ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നതും ചർച്ചകളെ ബാധിക്കുന്നു എന്നാണ് റിപ്പോർട്ട്. എല്ലാവർക്കും സ്വീകാര്യമായ പ്രഖ്യാപനത്തിനായി ഇന്ത്യ വിവിധ രാജ്യങ്ങളുമായി പ്രത്യേക ചർച്ച നടത്തും. യുഎഇ, സൗദി അറേബ്യ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിലാണ് പ്രധാനമായും ഭിന്നത നിലനിൽക്കുന്നത്. നാളെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായും പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളിൽ സംയുക്ത പ്രസ്താവനയിലെ പരാമർശം എങ്ങനെ വേണം എന്നതും ചർച്ചയാകും.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ശനിയാഴ്ച രാവിലെ ഇന്ത്യയിലെത്തും. മോദിയുടെ ക്ഷണം സ്വീകരിച്ച് ഷീ ജിൻപിങ് ഇന്ത്യയിൽ എത്തുമെന്ന് ഇന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ശനിയാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷീ ജിൻപിങ്ങും തമ്മിലുള്ള ചർച്ച നടക്കും. ഇരുപതിലധികം ലോക നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഉച്ചകോടി റിപ്പോർട്ട് ചെയ്യുന്നതിനായി അറുനൂറിലധികം വിദേശ മാധ്യമപ്രവർത്തകർ ദില്ലിയിലെത്തുന്നുണ്ട്.
ഫെബ്രുവരിയിൽ നടന്ന എഐ ഉച്ചകോടിയിൽ പങ്കെടുത്തതിനാൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന് പ്രത്യേക ക്ഷണം നൽകിയിരുന്നെങ്കിലും പകരം പ്രതിനിധിയെ പോലും ഇതുവരെ നിർദ്ദേശിച്ചിട്ടില്ല. ഷെയ്ഖ് ഹസീന ദില്ലിയിലെ മാധ്യമ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതിൻറെ അതൃപ്തിയിലാണ് ബംഗ്ളാദേശ്. റഷ്യ ഉൾപ്പെന്ന യുറേഷ്യൻ കൂട്ടായ്മയുമായി വ്യാപാര കരാർ ഒപ്പുവെക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഉച്ചകോടിക്കിടെ നടക്കും. അതിനിടെ, ഇന്ത്യ - അമേരിക്ക വ്യാപാര കരാറിന് ഏതാണ്ട് അന്തിമ രൂപമായതായി വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ അറിയിച്ചു. ഉചിതമായ സമയത്ത് കരാർ ഒപ്പുവെക്കുമെന്നും വാണിജ്യ സെക്രട്ടറി പറഞ്ഞു. ധാരണയിലെത്തിയാൽ ഡിസംബറിൽ അമേരിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam