അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഉത്തര കൊറിയ യോങ്ബിയോണിൽ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം നിർമ്മിക്കുകയും കാങ്സൺ കേന്ദ്രം വിപുലീകരിക്കുകയും ചെയ്തു. ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ കണ്ടെത്തലുകൾ യുഎൻ പ്രമേയങ്ങളുടെ ലംഘനമാണെന്ന് ഐഎഎഇഎ പറയുമ്പോൾ, തങ്ങൾ ഒരു ആണവായുധ രാജ്യമാണെന്നാണ് ഉത്തര കൊറിയയുടെ നിലപാട്.
സോൾ: ഉത്തര കൊറിയ തങ്ങളുടെ പ്രധാന ആണവ സമുച്ചയമായ യോങ്ബിയോണിൽ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം നിർമ്മിച്ചതായും കാങ്സൺ കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലീകരിച്ചതായും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഎഇഎ) റിപ്പോർട്ട്. പുതിയ വിവരങ്ങൾ പ്രകാരം രാജ്യത്തിന്‍റെ ആണവ അടിസ്ഥാന സൗകര്യങ്ങൾ വിവിധ ഇടങ്ങളിലായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് വിയന്ന ആസ്ഥാനമായുള്ള ഈ ഏജൻസി വ്യക്തമാക്കുന്നു.
ഉപഗ്രഹ ചിത്രങ്ങളും ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രങ്ങളും വിശകലനം ചെയ്താണ് ഐഎഎഇഎ ഈ നിഗമനത്തിൽ എത്തിയത്. യോങ്ബിയോണിൽ പുതുതായി നിർമ്മിച്ച രണ്ടാം സമ്പുഷ്ടീകരണ കേന്ദ്രത്തിൽ 28 ഗ്യാസ് സെൻട്രിഫ്യൂജ് കാസ്കേഡുകൾ വരെ സ്ഥാപിക്കാൻ ശേഷിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തലസ്ഥാനമായ പ്യോങ്യാങ്ങിന് സമീപമുള്ള കാങ്സണിലെ ആണവ കേന്ദ്രത്തിൽ നിർമ്മിച്ച പുതിയ വിഭാഗം ജനുവരി മുതൽ പ്രവർത്തനം ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഉത്തര കൊറിയയുടെ ഈ പുതിയ നീക്കങ്ങൾ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഐഎഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ തങ്ങൾ ഒരു ആണവായുധ രാജ്യമായി മാറിക്കഴിഞ്ഞെന്നും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഐഎഎഇഎയ്ക്ക് നിയമപരമായ അവകാശമില്ലെന്നുമാണ് ഉത്തര കൊറിയയുടെ നിലപാട്.


