ബീജിങ്: ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചുകൊണ്ട് വെനസ്വേല ആക്രമിച്ച് കീഴടക്കിയ അമേരിക്കയുടെ അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിച്ച് ചൈന. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തിയതെന്നും ഒരു പരമാധികാര രാഷ്ട്രത്തിനെതിരായ നഗ്നമായ ബലപ്രയോഗമാണിതെന്നും ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം വിമർശിച്ചു. അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിച്ച ചൈന, അമേരിക്കയുടെ അധിനിവേശം ലാറ്റിൻ അമേരിക്കയിലെയും കരീബിയൻ പ്രദേശങ്ങളിലെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും വിമർശിച്ചു.
അതേസമയം റഷ്യയും ചൈനയും അടക്കമുള്ള രാഷ്ട്രങ്ങൾ ഉയർത്തുന്ന ശക്തമായ എതിർപ്പിനെ തെല്ലും വകവെക്കാതെയാണ് ട്രംപ് മുന്നോട്ട് പോകുന്നത്. ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ്, ആവശ്യമെങ്കിൽ വീണ്ടും ആക്രമണം നടത്തുമെന്നും പറഞ്ഞു. ഒപ്പം അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. ബന്ദിയാക്കിയ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിൽ കണ്ണുകളും കൈകാലുകളും കെട്ടിയിട്ട നിലയിലുള്ള മഡൂറോയുടെ ചിത്രമാണ് പുറത്തുവട്ടത്. നിക്കോളാസ് മഡൂറോയുടെ ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്ക ബന്ദിയാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam