ചൈനയുമായുള്ള അതിർത്തി തർക്കത്തിന്റെ പേരിൽ ഇന്ത്യയുടെ അന്തസ്സിന് കോട്ടം തട്ടാൻ അനുവദിക്കില്ലെന്ന കേന്ദ്ര വിദേശകാര്യമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഴാവോ ലീജിയന്റെ പ്രതികരണം.
ബെയ്ജിങ്: ഇന്ത്യാ-ചൈന അതിർത്തിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലീജിയൻ അഭിപ്രായപ്പെട്ടു. പ്രശ്നപരിഹാരത്തിന് നയതന്ത്ര തലത്തിൽ തുറന്ന ചർച്ചകൾ നടക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുമായുള്ള അതിർത്തി തർക്കത്തിന്റെ പേരിൽ ഇന്ത്യയുടെ അന്തസ്സിന് കോട്ടം തട്ടാൻ അനുവദിക്കില്ലെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഴാവോ ലീജിയന്റെ പ്രതികരണം. ഇരുരാജ്യങ്ങളുടെയും തലവന്മാരുടെ പൊതുഅഭിപ്രായം അനുസരിച്ചായിരിക്കും ചൈന കാര്യങ്ങൾ നടപ്പിലാക്കുക. അതിർത്തിയിൽ ചൈനയുടെ പരമാധികാരവും സുരക്ഷയും സ്ഥിരതയും ഉറപ്പിക്കാൻ ഞങ്ങൾ ബാധ്യസ്ഥരുമാണ്. ഴാവോ ലീജിയൻ പറഞ്ഞു.
അതേസമയം,ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം രൂക്ഷമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി അമേരിക്ക രംഗത്തെത്തി. ഏഷ്യയിലെ പ്രധാനികളായ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഇന്ത്യയോടൊപ്പം അമേരിക്ക നിലകൊള്ളുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ചൈനയുടെ സൈനിക ഭീഷണി നേരിടാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക സഹകരിക്കുമെന്നും മൈക്ക് പോംപിയോ അറിയിച്ചു. ചൈനീസ് ഭീഷണി നേരിടാൻ സാധ്യമായതെല്ലാം അമേരിക്ക ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ അതിർത്തി മറികടക്കാനും മുന്നേറാനും ചൈന നിരന്തരം ശ്രമിക്കുന്നുണ്ട്. ദീർഘകാലമായുള്ള ഈ ശ്രമത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ രൂപപ്പെട്ട സംഘർഷമെന്നും മൈക്ക് പോംപിയോ പറയുന്നു. പ്രമുഖ അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പോംപിയോ ഇക്കാര്യങ്ങൾ പറഞ്ഞത്.