
വാഷിംങ്ടണ്‍ : തീകൊണ്ട് കളിക്കരുത്, അങ്ങനെ കളിച്ചാല്‍ അതില്‍ തന്നെ എരിഞ്ഞുപോകും യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നൽകിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. ഇരു നേതാക്കളും നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ചൈനീസ് നേതാവ് ഇത് പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. തായ്വാന്‍ വിഷയത്തില്‍ പ്രതികരിക്കും മുന്‍പ് ചരിത്രപരമായ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ജോ ബൈഡനോട് ഷി ജിൻപിംഗ് എടുത്തുപറഞ്ഞു.
'തായ്‌വാൻ കടലിടുക്കിന്‍റെ ഇരുവശങ്ങളും ഒരേ ചൈനയുടെ ഭാഗമാണെങ്കിലും, അതിന്‍റെ നിലവിലെ അവസ്ഥ എന്താണെന്ന് മനസിലാക്കണം' ഷി ബിഡനോട് സൂചിപ്പിച്ചുവെന്നാണ് വിവരം. 'തായ്‌വാൻ സ്വാതന്ത്ര്യസേന' എന്ന പേരില്‍ ഒരു അന്താരാഷ്ട്ര ഇടപെടലിനും ഇവിടെ സാധ്യതയില്ലെന്ന് ചൈനീസ് പ്രസിഡന്‍റ് വ്യക്തമാക്കി. ഇത്തരം നീക്കങ്ങളെ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ഷി പറഞ്ഞു.
എന്നാല്‍ തായ്വാന്‍ സംബന്ധിച്ച യുഎസ് മാറിയിട്ടില്ലെന്നും തായ്‌വാൻ കടലിടുക്കിൽ ഉടനീളമുള്ള സമാധാനവും സ്ഥിരതയും തകർക്കുന്നതിനോ നിലവിലെ സ്ഥിതി മാറ്റുന്നതിനോ ഉള്ള ഏകപക്ഷീയമായ ശ്രമങ്ങള്‍ അമേരിക്ക ശക്തമായി എതിർക്കുന്നുവെന്നും പ്രസിഡന്റ് ബൈഡൻ ചൈനീസ് പ്രസിഡന്‍റിനെ അറിയിച്ചുവെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.
ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെ അപലപിക്കാതെ റഷ്യയ്ക്കൊപ്പം ചൈന നിലനിന്നതോടെ. സാമ്പത്തിക രംഗത്തില്‍ അടക്കം ബൈഡന്‍ സര്‍ക്കാറും ചൈനീസ് സര്‍ക്കാറും തമ്മിലുള്ള ബന്ധം വഷളായി നില്‍ക്കുന്ന അവസ്ഥയിലാണ് ഇരു നേതാക്കളുടെയും ഫോണ്‍ സംഭാഷണം നടന്നത്.
നേരത്തെ ആഗസ്റ്റ് മാസത്തില്‍ അമേരിക്കന്‍ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ അമേരിക്ക അതിന്‍റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ചൈന പ്രതികരിച്ചിരുന്നു.
"സ്പീക്കർ പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. അമേരിക്ക ഇതുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ചൈനീസ് പ്രതികരണം രൂക്ഷമായിരിക്കും. ഇതിന്‍റെ എല്ലാ അനന്തരഫലങ്ങളും യുഎസ് സഹിക്കേണ്ടിവരും" , ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രസിഡന്റ് ഷിയുമായുള്ള ആശയവിനിമയം അവർക്ക് ആവശ്യമുള്ളതിനാൽ തുറന്നതായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ പ്രസിഡന്‍റ് ബൈഡന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇരു നേതാക്കളുടെയും ഫോണ്‍ സംഭാഷണം സംബന്ധിച്ച് വിശദീകരിച്ച യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി, വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുഎസിന് ചൈനയുമായി സഹകരിക്കാന്‍ കഴിയുന്ന മേഖലകള്‍ ഉണ്ട്, എന്നാല്‍ ചില പ്രശ്നങ്ങളില്‍ അഭിപ്രായ വ്യാത്യാസവും സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്. ലോകം ഉറ്റുനോക്കുന്ന ഒരു ഉഭയകക്ഷി ബന്ധമാണ് ചൈനയും യുഎസും തമ്മില്‍. അതിനാല്‍ തന്നെ വ്യക്തിഗതമായ കാര്യങ്ങള്‍ക്ക് അപ്പുറം ഇതിന് പ്രധാന്യമുണ്ട് - യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പ്രതികരിച്ചു.
ജനങ്ങള്‍ക്ക് സൈനിക പരിശീലനം നല്‍കി തായ്‍വാന്‍; ലക്ഷ്യം ചൈനീസ് ഭീഷണി നേരിടല്‍
'അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും': അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam