റൺവേയിൽ വിമാനങ്ങളുടെ കൂട്ടിയിടി, കോസ്റ്റ്ഗാർഡ് വിമാനത്തിന് ടേക്ക് ഓഫ് അനുമതിയുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്

Published : Jan 04, 2024, 01:27 PM ISTUpdated : Jan 04, 2024, 01:40 PM IST
റൺവേയിൽ വിമാനങ്ങളുടെ കൂട്ടിയിടി, കോസ്റ്റ്ഗാർഡ് വിമാനത്തിന് ടേക്ക് ഓഫ് അനുമതിയുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട്

Synopsis

എയർ ട്രാഫിക് കണ്‍ട്രോൾ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാർഡ് വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാനുള്ള അനുമതി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായത്

ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിലെ ഹാനഡ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ അപകടത്തിൽ അഗ്നിഗോളമായ കോസ്റ്റ്ഗാർഡ് വിമാനത്തിന് ടേക്ക് ഓഫിനുള്ള അനുമതി നൽകിയിരുന്നില്ലെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച ടോക്കിയോയിലെ ഹാനഡ വിമാനത്താവളത്തിലെ റണ്‍വേയിലുണ്ടായ അപകടത്തിൽ കോസ്റ്റ് ഗാർഡിന്റെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. 400ഓളം യാത്രക്കാരുമായി എത്തിയ യാത്രാവിമാനവുമായാണ് കോസ്റ്റ്ഗാർഡിന്റെ വിമാനം കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 

ഇതിന് പിന്നാലെ എയർ ട്രാഫിക് കണ്‍ട്രോൾ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാർഡ് വിമാനത്തിന് ടേക്ക് ഓഫ് ചെയ്യാനുള്ള അനുമതി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായത്. ജപ്പാന്‍ എയർലൈനിന്റെ എയർബസ് എ 350 ന് ലാന്‍ഡ് ചെയ്യാനുള്ള അനുമതി നൽകിയിരുന്നു. എന്നാൽ കോസ്റ്റ്ഗാർഡിന്റെ ബൊംബാർഡിയർ ഡാഷ് 8 വിമാനത്തിന് ടേക്ക് ഓഫിനുള്ള അനുമതി നൽകിയിരുന്നില്ല. 34 ആർ എന്ന റണ്‍വേയിലാണ് ലാന്‍ഡിംഗിന് അനുമതി നൽകിയത്. സി5 എന്ന പോയിന്റിൽ നിർത്തിയിടാനായിരുന്നു കോസ്റ്റ് ഗാർഡ് വിമാനത്തിന് നൽകിയ നിർദേശം. ഈ നിർദേശം കോസ്റ്റ്ഗാർഡ് വിമാനം സ്വീകരിക്കുകയും ചെയ്തിരുന്നുവെന്നാണ് എയർ ട്രാഫിക് കണ്‍ട്രോൾ ട്രാന്‍സ്ക്രിപ്ററ് വിശദമാക്കുന്നത്. ഈ ട്രാന്‍സ്ക്രിപ്റ്റ് കോസ്റ്റ്ഗാർഡ് വിമാനത്തിലെ ക്യാപ്റ്റന്റെ മൊഴികളിൽ നിന്ന് വ്യത്യസ്തമാണ്. അപകടത്തിൽ കോസ്റ്റഗാർഡ് വിമാനത്തിൽ നിന്ന് ആകെ രക്ഷപ്പെട്ടത് ക്യാപ്റ്റന്‍ മാത്രമായിരുന്നു. 

ചൊവ്വാഴ്ച ജപ്പാൻ സമയം വൈകുന്നേരം 5.47 നാണ് അപകടമുണ്ടായത്. വടക്കൻ ജപ്പാനിലെ ഹോക്കയിഡോ ദ്വീപിൽ നിന്ന് 379 പേരുമായി യാത്ര തിരിച്ച ജപ്പാൻ എയര്‍ലൈന്‍സിന്റെ എയര്‍ ബസ് എ 350 വിമാനം ഭൂചലനത്തിൽ ദുരന്തബാധിതരായവർക്ക് ഭക്ഷണവും മരുന്നുമായി എത്തിയ കോസ്റ്റ്ഗാർഡിന്റെ വിമാനവുമായി  റൺവേയിൽ വച്ചാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വിമാനങ്ങള്‍ക്കും തീപിടിച്ചു. ജപ്പാൻ എയർലൈൻസ് വിമാനത്തിൽ ഉണ്ടായിരുന്ന എട്ട് കുട്ടികൾ അടക്കം 367 യാത്രക്കാർ ആദ്യവും 12 ജീവനക്കാർ പിന്നാലെയുമായി കത്തുന്ന വിമാനത്തിൽ നിന്ന് സാഹസികമായി പുറത്തിറങ്ങിയിരുന്നു. എന്നാൽ കോസ്റ്റ്ഗാർഡ് വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ച് പേര്‍ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം
കടൽതീരത്തേക്ക് കയറി വന്നത് 3000 താഴ്ചയിൽ കഴിയുന്ന ദുരന്ത മത്സ്യം, 30 അടി വരെ നീളം വെക്കുന്ന അപൂർവ്വ മത്സ്യം ദുരന്ത സൂചനയെന്ന് ഐതിഹ്യം