ആ വിമാനാപകടത്തിന് കാരണം പൈലറ്റുമാരുടെ അനാസ്ഥ; തെളിവായി കോക്പിറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍

By Web TeamFirst Published Jul 19, 2019, 8:29 PM IST
Highlights

എയര്‍ ന്യൂഗിനിയയുടെ ബോയിംഗ് 737 വിമാനം1500 അടി ഉയരത്തില്‍ നിന്നാണ് മൈക്രോനേഷ്യയുടെ റണ്‍വേയില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ സെപ്തംബറില്‍ കടലില്‍ തകര്‍ന്നുവീണത്. 

മൈക്രോനേഷ്യ: കടലിലേക്ക് കൂപ്പുകുത്തുന്ന വിമാനത്തിന്‍റെ കോക്പിറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത്. കഴിഞ്ഞ സെപ്തംബറില്‍ പാപ്പുവ ന്യൂഗിനിയയില്‍ സംഭവിച്ച വിമാനാപകടത്തിന്‍റെ ഞെട്ടിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ബോയിംഗ് 737 വിമാനം കടലില്‍ തകര്‍ന്ന് വീണ് ഒരാള്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കോക്പിറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നത്. 

എയര്‍ ന്യൂഗിനിയയുടെ ബോയിംഗ് 737 വിമാനം1500 അടി ഉയരത്തില്‍ നിന്നാണ് മൈക്രോനേഷ്യയുടെ റണ്‍വേയില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ കടലില്‍ തകര്‍ന്നുവീണത്. പൈലറ്റുമാരുടെ അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

നിരവധി തവണ വിമാനത്തിനെ ഉയര്‍ത്താനുള്ള നിര്‍ദ്ദേശം പൈലറ്റുമാര്‍ അവഗണിക്കുന്നതിന്‍റെ  കോക്പിറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. 

നമ്മള്‍ എറെ താഴെയാണെന്ന് ഭയത്തോടെ പറയുന്ന പൈലറ്റിന്‍റെ ശബ്ദവും കോക്പിറ്റ് റെക്കോര്‍ഡില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. സെപ്തംബറിലുണ്ടായ അപകടത്തില്‍ മത്സ്യബന്ധന ബോട്ടുകളുടെ തത്സമയ ഇടപെടലാണ് ആളപായം കുറച്ചത്.

അപകട സമയത്ത് വിമാനമോടിച്ചിരുന്ന പൈലറ്റുമാര്‍ക്ക് നേരെ കര്‍ശന നടപടിയുണ്ടാവുമെന്നാണ് സൂചന. 

click me!