ചൈനയില്‍ കമ്യൂണിസ്റ്റ് നേതാവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 13 ടണ്‍ പൊന്ന്, 268 ബില്യണ്‍ കറന്‍സി

By Web TeamFirst Published Oct 4, 2019, 7:58 PM IST
Highlights

ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 13.5 ടണ്‍ സ്വര്‍ണ്ണമാണെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റെയ്ഡില്‍ പിടിക്കപ്പെട്ടതോടെ   സാംഗിനെ പാര്‍ട്ടി സര്‍ക്കാര്‍ ചുമതലകളില്‍ നിന്നും മാറ്റി.

ബിയജിംഗ്: മുറി നിറയെ കുന്നുപോലെ കൂട്ടിയിട്ട സ്വര്‍ണ്ണകട്ടികള്‍, പിന്നെ കെട്ടിയടുക്കി വെച്ചിരിക്കുന്ന നോട്ട് കെട്ടുകള്‍. ചൈനയിലെ കമ്യൂണിസ്റ്റ് നേതാവും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ 58 കാരന്‍ സാംഗ് ക്വിയുടെ വീട്ടില്‍ നിന്നും  ചൈനീസ് പോലീസ് റെയ്ഡ് ചെയ്തപ്പോള്‍ പുറത്തുവന്ന കാഴ്ചയാണ് ഇത്. ഇയാള്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് വലിയ അഴിമതികള്‍ നടത്തുന്നു എന്ന പരാതിയിലാണ് ചൈനീസ് സര്‍ക്കാറിന്‍റെ അറിവോടെ ഹെയ്‌നാന്‍ പ്രവിശ്യയിലെ ഇയാളുടെ വീട് റെയ്ഡ് ചെയ്തത്. ഇതിന്‍റെ വീഡ‍ിയോ വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 13.5 ടണ്‍ സ്വര്‍ണ്ണമാണെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റെയ്ഡില്‍ പിടിക്കപ്പെട്ടതോടെ   സാംഗിനെ പാര്‍ട്ടി സര്‍ക്കാര്‍ ചുമതലകളില്‍ നിന്നും മാറ്റി.സാംഗ് ക്വിയുടെ വീട്ടില്‍ ഈ മാസം ആദ്യം നടത്തിയ പരിശോധനയില്‍ 520 ദശലക്ഷം പൗണ്ട് മൂല്യം വരുന്ന സ്വര്‍ണ്ണമാണ് ഉണ്ടായിരുന്നത്. പണമായി 30 ബില്യണ്‍ പൗണ്ട് മൂല്യം വരുന്ന ചൈനീസ് കറന്‍സിയും വീട്ടിലുണ്ടായിരുന്നു. 

ഇപ്പോള്‍ കണ്ടെത്തിയ തുക ഇയാളുടെ അക്കൗണ്ടിലൂടെ വന്ന കൈക്കൂലി പണമാണെന്നാണ് കരുതുന്നത്. ഇതിനെല്ലാം പുറമേ ഇയാള്‍ അത്യാഡംബര വില്ലകളും പാരിതോഷികമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.അഴിമതി ആരോപിതനായിരിക്കുന്ന സാംഗ് ക്വി കുറ്റവിമുക്തനായാല്‍ 37 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനയിലെ ഏറ്റവും പണക്കാരനായി ഫോബ്‌സ് മാസികയുടെ പട്ടികയില്‍ പെട്ട ജാക്ക് മായെ മറികടക്കും. 

ഏകദേശം 90 ലക്ഷം പേര്‍ വസിക്കുന്ന  ഹെയ്‌നാന്‍ പ്രവിശ്യയിലെ വലിയനേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹൈക്കോവിലെ  സെക്രട്ടറിയുമാണ് സാംഗ്. ഹെയ്‌നാന്‍ പ്രവിശ്യയിലെ സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗം കൂടിയായിരുന്നു സാംഗ്. 

റെയ്ഡിന്‍റെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു മുറിയില്‍ സ്വര്‍ണ്ണം ഒരാള്‍ എണ്ണുന്നതിന്‍റെ വീഡിയോയാണ് എത്തിയത്. വീഡിയോ ചൈനയില്‍ നിരോധിച്ചിട്ടുണ്ട്. സെപ്തംബര്‍ ആറിന് രാജ്യത്തെ അഴിമതി വിരുദ്ധ വിഭാഗം സാംഗ് രാജ്യത്തിന്റെ നിയമവും അച്ചടക്കവും ലംഘിക്കുന്നതായി സംശയം പ്രകടിപ്പിച്ചിരുന്നു. 

സാംഗിനെതിരേ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലാണ് സാംഗ് ജനിച്ചത്. 1983 ല്‍ ഇദ്ദേഹം കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഹെയ്‌നാന്‍ പ്രവിശ്യയിലെ ഡാന്‍സു, സാന്യാ നഗരങ്ങളില്‍ നഗരപിതാവായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  2012 ല്‍ അധികാരമേറ്റതിന് പിന്നാലെ ചൈനീസ് പ്രസിഡന്റ് സി ജിംഗ് പിന്‍ അഴിമതി വിരുദ്ധ നടപടികള്‍ എടുത്തിരുന്നു. ഈ വര്‍ഷം തുടങ്ങിയ ശേഷം അഴിമതിക്ക് പിടിക്കപ്പെടുന്ന 17 -മത്തെ മുതിര്‍ന്ന പാര്‍ട്ടി നേതാവാണ് സാംഗ്.

click me!