കൊവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു; നിരീക്ഷണത്തില്‍ തുടരും

By Web TeamFirst Published Apr 12, 2020, 6:42 PM IST
Highlights

മൂന്ന് ദിവസമാണ് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്. പിന്നീട് ആരോഗ്യനിലയില്‍ മാറ്റമുണ്ടായതോടെ വാര്‍ഡിലേക്ക് മാറ്റി.
 

ലണ്ടന്‍: കൊവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിലായതിനെ തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്ന ബിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍, അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്നും തന്റെ ജോലികളില്‍ ഏര്‍പ്പെടാന്‍ സമയമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഏകദേശം മൂന്നാഴ്ച മുമ്പാണ് ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എന്നാല്‍, കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം സ്ഥിതി വഷളായതോടെ അദ്ദേഹത്തെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചുമയും കടുത്ത പനിയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ നില തിങ്കളാഴ്ചയോടെ കൂടുതല്‍ വഷളായി.

ഇതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു. മൂന്ന് ദിവസമാണ് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്. പിന്നീട് ആരോഗ്യനിലയില്‍ മാറ്റമുണ്ടായതോടെ വാര്‍ഡിലേക്ക് മാറ്റി. തനിക്ക് ലഭിച്ച മികച്ച ചികിത്സയ്ക്ക് സെന്റ് തോമസ് ആശുപത്രിക്ക് ബോറിസ് ജോണ്‍സണ്‍ നന്ദി പറഞ്ഞു.

കൊവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 27 മുതല്‍ തന്നെ ബോറിസ് ജോണ്‍സണ്‍ ഐസൊലേഷനിലായിരുന്നു. ഡൗണിംഗ് സ്ട്രീറ്റിലെ വീട്ടില്‍ തന്നെയായിരുന്നു ഇദ്ദേഹം ഏകാന്തവാസത്തിലായിരുന്നത്. കഴിഞ്ഞ മാസം 27നാണ് ബോറിസ് ജോണ്‍സന് കൊവിഡ് സ്ഥിരീകരിച്ചത്. ബോറിസ് ജോണ്‍സന്റെ ആറുമാസം ഗര്‍ഭിണിയായ പങ്കാളിയും കൊവിഡ് നിരീക്ഷണത്തിലാണ്.

click me!