കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദം, ഗുരുതര രോഗികളിലും പ്രായമായവരിലും വിജയം; അവകാശവാദവുമായി ഫൈസര്‍

By Web TeamFirst Published Nov 18, 2020, 6:28 PM IST
Highlights

കൊവിഡ് വാക്‌സിന്‍ പരീക്ഷണം തുടരുകയാണെന്നും ഇടക്കാല പഠന റിപ്പോര്‍ട്ടില്‍ തന്നെ 95 ശതമാനം ഫലപ്രദമാണെന്നും കമ്പനി വിശദീകരിച്ചു. അടിയന്തര ഉപയോഗത്തിന് അനുമതി തേടി യുഎസ് സര്‍ക്കാറിനെ സമീപിക്കുമെന്നും കമ്പനി അറിയിച്ചു.
 

വാഷിങ്ടണ്‍: മരുന്ന് കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്നും രോഗം ഗുരുതരമായവര്‍ക്കും പ്രായമായവരിലും വാക്‌സിന്‍ വിജയമാണെന്നും കമ്പനിയുടെ അവകാശവാദം. കൊവിഡ് വാക്‌സിന്‍ വികസപ്പിച്ചെന്ന് അറിയിച്ചതിന് ഒരാഴ്ചക്ക് ശേഷമാണ് വാക്‌സിന്റെ ഫലപ്രാപ്തിയെപ്പറ്റി കമ്പനി വിശദീകരിക്കുന്നത്. അന്തിമ പരീക്ഷണത്തിലും വിജയമാണെന്ന് കമ്പനി അവകാശപ്പെട്ടു. 

കൊവിഡ് വാക്‌സിന്‍ പരീക്ഷണം തുടരുകയാണെന്നും ഇടക്കാല പഠന റിപ്പോര്‍ട്ടില്‍ തന്നെ 95 ശതമാനം ഫലപ്രദമാണെന്നും കമ്പനി വിശദീകരിച്ചു. അടിയന്തര ഉപയോഗത്തിന് അനുമതി തേടി യുഎസ് സര്‍ക്കാറിനെ സമീപിക്കുമെന്നും കമ്പനി അറിയിച്ചു. നേരത്തെ മോഡേണ വികസിപ്പിച്ച വാക്‌സിനും 94.5 ശതമാനം ഫലപ്രദമാണെന്ന് അവകാശവാദമുന്നയിച്ചിരുന്നു. ജര്‍മ്മന്‍ കമ്പനിയായ ബയോണ്‍ടെകുമായി ചേര്‍ന്നാണ് ഫൈസര്‍ വാക്‌സിന്‍ വികസിപ്പിച്ചത്. 

നേരത്തെ 94 പേരില്‍ നടത്തിയ പഠനത്തില്‍ വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്നായിരുന്നു അവകാശവാദം. ഇപ്പോള്‍ 170 പേരിലാണ് പഠനം നടത്തിയത്. അതേസമയം വിശദ പഠന റിപ്പോര്‍ട്ട് പുറത്തുവിടുകയോ സ്വതന്ത്ര വിദഗ്ധര്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ല. കൊവിഡ് രോഗം ഗുരുതരമായവരിലും വാക്‌സിന്‍ ഫലപ്രദമാണന്നും65 വയസ്സിന് മുകളിലുള്ളവരില്‍ 94 ശതമാനമാണ് ഫലപ്രാപ്തിയെന്നും കമ്പനി അവകാശപ്പെട്ടു.  

വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച വിശദ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പരീക്ഷിച്ചവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും കമ്പനി അറിയിച്ചു.
 

click me!