പ്രതിഷേധങ്ങൾക്കൊടുവിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ചൈന. കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് ഇനി വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയാം
ബീജിങ്: പ്രതിഷേധങ്ങൾക്കൊടുവിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ചൈന. കൊവിഡ് സ്ഥിരീകരിക്കുന്നവർക്ക് ഇനി വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയാം. ലക്ഷണങ്ങൾ ഇല്ലെങ്കിൽ പരിശോധനാ ഫലം ഇല്ലാതെ തന്നെ രാജ്യത്ത് എവിടെയും യാത്രാ ചെയ്യാനും അനുവാദം നൽകിയിട്ടുണ്ട്.
സിറോ കൊവിഡ് പോളിസിയിൽ നിന്നും മാറി കൊവിഡിനൊപ്പം ജീവിക്കുക എന്ന നയത്തിലേക്കുള്ള മാറ്റമായാണ് പുതിയ ഇളവുകൾ. നിലവിൽ ദിനം പ്രതി മുപ്പതിനായിരം പേർക്കാണ് ചൈനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. ബീജിങ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ജനം തെരുവിലിറങ്ങിയിരുന്നു. ചൈനയിൽ ഒമിക്രോൺ വേരിയന്റ് ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും വാക്സിനേഷൻ നിരക്ക് മെച്ചപ്പെടുന്നുണ്ടെന്നും ഔദ്യോഗിക വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തിരുന്നു. കർശനമായ സീറോ കൊവിഡ് നയം സമ്പദ് വ്യവസ്ഥയെയും ദൈനംദിന ജീവിതത്തെയും തടസ്സപ്പെടുത്തുന്നതാണെന്നും വിലയിരുത്തലുണ്ട്. ലോകത്ത് മറ്റൊരിടത്തും ഇപ്പോൾ കർശനമായ കൊവിഡ് നിയന്ത്രണങ്ങളില്ല.
ഗ്വാങ്ഷൂവിൽ ചൊവ്വാഴ്ച രാത്രി പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് പ്രതിഷേധങ്ങൾ മിക്ക നഗരങ്ങളിലും നിയന്ത്രണങ്ങൾ ലഘൂകരിച്ചു. അതേസമയം, കൊവിഡ് വ്യാപിക്കുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരും. ക്വാറന്റൈൻ കേന്ദ്രങ്ങൾക്ക് പകരം ഹോം ക്വാറന്റൈൻ അനുവദിക്കാനും തീരുമാനമായി. സിൻജിയാങ്ങിന്റെ വടക്കുപടിഞ്ഞാറൻ മേഖലയായ ഉറുംഖിയിൽ കഴിഞ്ഞയാഴ്ചയുണ്ടായ തീപിടുത്തമാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ആപ്പിൾ നിർമാണ ഫാക്ടറിയിലെ സംഭവ വികാസങ്ങളും ജനങ്ങൾ തെരുവിലിറങ്ങാൻ കാരണമായി. പലയിടത്തും സമരക്കാരും പൊലീസും നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായി.
Read more:'അതിര്‍ത്തിയില്‍ ചൈനയുടെ നീക്കങ്ങള്‍ അനുവദിക്കില്ല'; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി
പ്രതിഷേധം കനത്തതോടെ നഗരങ്ങളെല്ലാം പൊലീസ് നിയന്ത്രണത്തിലായിരുന്നു. നൂറുകണക്കിന് സമരക്കാരാണ് പൊലീസിന്‍റെ പിടിയിലായത്. ബീജിങ്ങും ഷാങ്ഹായയിയുമടക്കമുള്ള നഗരങ്ങളിൽ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രതിഷേധക്കാരെത്താനിടയുള്ള വഴികളെല്ലാം അടച്ചു. സർവ്വകാലാശാലകൾ പൂട്ടി. തെരുവിൽ മാത്രമല്ല സാമൂഹ്യമാധ്യമങ്ങളിലുമുണ്ട് നിയന്ത്രണം. പിടിയിലായവരുടെ ഫോണിൽ നിന്നും പ്രതിഷേധ ദൃശ്യങ്ങൾ നീക്കം ചെയ്തു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച സാമൂഹിക മാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രക്ഷോഭ വാർത്തകൾ നൽകരുതെന്ന് ഏജൻസികൾക്കും മാധ്യമങ്ങൾക്കും നിർദേശം നൽകി. പ്രതിഷേധ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.