അമേരിക്കയിൽ കൊവിഡ് 19 രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ്; രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്

By Web TeamFirst Published Mar 27, 2020, 6:49 AM IST
Highlights

അതിനിടെ ലോകത്തെ കോവിഡ് മരണങ്ങൾ ഇരുപത്തിനാലായിരം കടന്നു. ആകെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷത്തിലേറെയായി

ദില്ലി: അമേരിക്കയെ വിഴുങ്ങി കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിൽ അമേരിക്കയിൽ പതിനയ്യായിരത്തിലേറെ പേർക്ക് പുതുതായി  കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയെയും പിന്തള്ളി കൊവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്ക ഒന്നാമതെത്തി. 

അതിനിടെ ലോകത്തെ കോവിഡ് മരണങ്ങൾ ഇരുപത്തിനാലായിരം കടന്നു. ആകെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷത്തിലേറെയായി. അമേരിക്കയിൽ ഇതുവരെ 1200 ലേറെ പേർ മരിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ അമേരിക്കയിൽ 15461 പുതിയ കോവിഡ്‌ രോഗികളെയാണ് കണ്ടെത്തിയത്. ആകെ രോഗികളുടെ എണ്ണം 83672 ആയി. 

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിലാണ്. ഇവിടെ ഇന്നലെ മാത്രം 662 ആളുകൾ മരിച്ചു. ഇതോടെ ഇറ്റലിയിൽ കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 8000 കടന്നു. മരണസംഖ്യയിൽ കുത്തനെയുള്ള വർധനവാണ് ഇന്നലെയും ഉണ്ടായത്.

കൊവിഡ് മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. റഷ്യ അന്താരാഷ്ട്ര വിമാന സർവീസുകൾ എല്ലാം നിർത്തി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വിദേശയാത്ര നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്പെയിനിൽ 24 മണിക്കൂറിനിടെ 7,457 പേർ രോഗികളായി. മരിച്ചവരുടെ എണ്ണത്തിൽ ചൈനയെയും മറികടന്നു. ആകെ മരണം 3647 ആയി. രാജ്യത്തെ അടിയന്തരാവസ്ഥ ഏപ്രിൽ 12 വരെ നീട്ടി.

ജർമ്മനി, ഫ്രാൻസ്, ഇറാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. ചൈനയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 67 പേരും വിദേശത്ത് നിന്നെത്തിയവരാണ്. ഹംഗറിയിൽ 37കാരനായ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി കൊവിഡ് ബാധിച്ച് മരിച്ചു.

വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ വസതിയിൽ താമസിക്കുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുള്ള അമേരിക്കൻ സൈനികർക്ക് 60 ദിവസത്തേക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തി. അടച്ചുപൂട്ടൽ സമയം കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമായ പരിശീലനം നൽകി നിയോഗിക്കാൻ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു.

സ്രവപരിശോധനകളുടെ എണ്ണം കൂട്ടണം. രോഗബാധ സംശയിക്കുന്നവരെയെല്ലാം കണ്ടെത്തണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ പറഞ്ഞു. വൈറസ് വ്യാപനം തടയാൻ ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനായി 200 കോടി ഡോളർ സമാഹരിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭ തുടക്കമിട്ടു.

click me!