ഫൈസറിന് പിന്നാലെ മോഡേണയും; കൊവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് കമ്പനി

By Web TeamFirst Published Nov 16, 2020, 6:04 PM IST
Highlights

വാക്‌സിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി ശ്രദ്ധേയമാണ്. ഇന്നത്തെ ദിനം മഹത്തരമാണ്-മോഡേണയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ടാല്‍ സാക്‌സ് ബിബിസിയോട് പറഞ്ഞു.
 

വാഷിങ്ടണ്‍: അമേരിക്കയില്‍ മറ്റൊരു കമ്പനിയും കൂടി കൊവിഡിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ചെന്ന് അവകാശപ്പെട്ടു. മോഡേണ മരുന്ന് കമ്പനിയാണ് വാക്‌സിന്‍ വികസിപ്പിച്ചെന്നും 95 ശതമാനം ഫലപ്രദമാണെന്നും അവകാശപ്പെട്ടത്. നേരത്തെ ഫൈസര്‍ എന്ന മരുന്ന് കമ്പനിയും വാക്‌സിന്‍ ഫലപ്രദമാണെന്ന് അവകാശപ്പെട്ടിരുന്നു. മഹത്തരമായ ദിവസമാണെന്നും വരുന്ന ആഴ്ചകളില്‍ അനുമതിക്കായി അപേക്ഷ നല്‍കുമെന്നും കമ്പനി അറിയിച്ചു. 

യുഎസിലെ 30000 പേരെ ഉള്‍പ്പെടുത്തിയാണ് പരീക്ഷണം നടത്തിയത്. പകുതി പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ബാക്കിയുള്ളവരില്‍ ഡമ്മി കുത്തിവെപ്പ് നല്‍കി. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ആദ്യത്തെ 95 പേരെ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ വിശകലനം. വാക്‌സിന്‍ നല്‍കിയ അഞ്ച് പേരില്‍ മാത്രമാണ് കൊവിഡ് പോസിറ്റീവായത്. 94.5 ശതമാനം പരിരക്ഷ വാക്‌സിന്‍ നല്‍കുന്നുവെന്ന് കമ്പനി പറയുന്നു. 

വാക്‌സിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി ശ്രദ്ധേയമാണ്. ഇന്നത്തെ ദിനം മഹത്തരമാണ്-മോഡേണയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ടാല്‍ സാക്‌സ് ബിബിസിയോട് പറഞ്ഞു. അതേസമയം,  പ്രായമേറിയവരില്‍ വാക്‌സിന്‍ പ്രവര്‍ത്തനമെങ്ങനെയെന്നത് കൃത്യമല്ല. പ്രായം വാക്‌സിന്റെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് മാത്രമാണ് ചാല്‍ സാക്‌സ് പറഞ്ഞത്. സുരക്ഷാ സംബന്ധമായ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തെ ഫൈസര്‍ വികസിപ്പിച്ച വാക്‌സിനും 90 ശതമാനം ഫലപ്രാപ്തമാണെന്ന് അവകാശപ്പെട്ടിരുന്നു.
 

click me!