ട്രംപിനെ പൂട്ടാനുള്ള വജ്രായുധം, ഇതുവരെ ഉപയോഗിക്കാത്ത ആ നിയമം; അമേരിക്കന്‍ പ്രവചന വിപണിയില്‍ ചൂടേറിയ ചര്‍ച്ചകള്‍

Published : Apr 06, 2026, 06:26 PM IST
Donald Trump

Synopsis

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഭരണഘടനയിലെ 25-ാം ഭേദഗതി പ്രയോഗിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ യുഎസിൽ ശക്തമാകുന്നു. ഇറാനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, 'കൽഷി' പോലുള്ള പ്രവചന വിപണികളിൽ ഇതിനുള്ള സാധ്യത വർധിച്ചതായി കണക്കുകൾ കാണിക്കുന്നു. 

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പദവിയില്‍ നിന്ന് നീക്കാന്‍ ഭരണഘടനയിലെ 'ഇരുപത്തിയഞ്ചാം ഭേദഗതി' പ്രയോഗിച്ചേക്കുമെന്ന ചര്‍ച്ചകള്‍ യുഎസില്‍ വീണ്ടും സജീവമാകുന്നു. സാധാരണ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കപ്പുറം, പണം വെച്ചുള്ള പ്രവചനങ്ങള്‍ നടക്കുന്ന പ്രവചന വിപണികളിലും ഇതിനുള്ള സാധ്യത വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്നതും ട്രംപിന്‍റെ വിവാദപരമായ ചില പ്രതികരണങ്ങളുമാണ് ഇതിലേക്ക് നയിച്ചത്.

കല്‍ഷി പ്രവചന വിപണിയിലെ മുന്നേറ്റം

വിവിധ വിഷയങ്ങളില്‍ ആളുകള്‍ പണം വെച്ച് പ്രവചനം നടത്തുന്ന 'കല്‍ഷി' എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ട്രംപിനെതിരെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിക്കുമോ എന്ന ചോദ്യത്തിന് വലിയ രീതിയിലാണ് ആളുകള്‍ ബെറ്റ് ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇതിനുള്ള സാധ്യത 28.6 ശതമാനത്തില്‍ നിന്ന് 35.1 ശതമാനമായി ഉയര്‍ന്നു. ട്രംപിന്റെ രണ്ടാം ഭരണകാലയളവ് തുടങ്ങിയ ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നിരക്കാണിത്. 2025 ജനുവരിയില്‍ ഇത് വെറും 15 ശതമാനം മാത്രമായിരുന്നു. ഇറാനെതിരെയുള്ള ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും, ആഗോള എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും, സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള ഭീഷണികളുമാണ് ആളുകളെ ഇത്തരമൊരു പ്രവചനത്തിലേക്ക് നയിക്കുന്നത്.

എന്താണ് ഈ 25-ാം ഭേദഗതി?

1963-ല്‍ ജോണ്‍ എഫ് കെന്നഡിയുടെ വധത്തിന് ശേഷമാണ് അധികാര കൈമാറ്റത്തിലെ അവ്യക്തതകള്‍ ഒഴിവാക്കാന്‍ 1967-ല്‍ അമേരിക്കന്‍ ഭരണഘടനയില്‍ 25-ാം ഭേദഗതി ഉള്‍പ്പെടുത്തിയത്. ഒരു പ്രസിഡന്‍റിനെ പദവിയില്‍ നിന്ന് നീക്കാന്‍ ഇതുവരെ ഈ നിയമം ഉപയോഗിച്ചിട്ടില്ല. പ്രസിഡന്‍റുമാര്‍ക്ക് ശസ്ത്രക്രിയയോ മറ്റ് ചികിത്സകളോ വേണ്ടി വരുമ്പോള്‍ താല്‍ക്കാലികമായി അധികാരം കൈമാറാന്‍ മാത്രമാണ് ഇത് സാധാരണയായി ഉപയോഗിക്കാറുള്ളത്. എന്നാല്‍ ട്രംപിനെതിരെ ഇത് പ്രയോഗിക്കുക അത്ര എളുപ്പമല്ല. വൈസ് പ്രസിഡന്‍റും മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും ചേര്‍ന്ന് പ്രസിഡന്‍റിന് ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് രേഖാമൂലം അറിയിക്കണം.

ഇതിനെതിരെ കോണ്‍ഗ്രസിന് കത്ത് നല്‍കാന്‍ പ്രസിഡന്‍റിന് അധികാരമുണ്ട്. എന്നാല്‍ വൈസ് പ്രസിഡന്‍റും മന്ത്രിസഭയും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നാല്‍ നാല് ദിവസത്തിനകം വിഷയം കോണ്‍ഗ്രസിന്റെ വോട്ടെടുപ്പിന് വിടും. പ്രസിഡന്‍റിനെ മാറ്റിനിര്‍ത്താന്‍ ഇരു സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഇറാന്‍ യുദ്ധം അമേരിക്കന്‍ വിദേശനയങ്ങളെ തന്നെ മാറ്റിമറിക്കുമ്പോള്‍, ട്രംപിന്റെ നേതൃത്വത്തെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയരുന്നത്.

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെയാണ് സ്ഥിതി വഷളായത്. ഇതിന് മറുപടിയായി ട്രംപ് ഇറാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതുവരെ 20 ലക്ഷത്തിലധികം ഡോളറിന്റെ (ഏകദേശം 16 കോടിയിലധികം രൂപ) ഇടപാടുകളാണ് ഈ പ്രവചനങ്ങളുമായി ബന്ധപ്പെട്ട് കല്‍ഷി പ്ലാറ്റ്ഫോമില്‍ മാത്രം നടന്നിട്ടുള്ളത്. ഇത്തരം പ്രവചനങ്ങള്‍ ഫലം കൃത്യമായി ഉറപ്പുനല്‍കുന്നില്ലെങ്കിലും, ജനങ്ങളുടെ ചിന്താഗതി എങ്ങനെ മാറുന്നു എന്നതിന്റെ കൃത്യമായ സൂചനയാണിത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇതൊരു പ്രാദേശിക തർക്കമല്ല, ആഗോള അടിയന്തരാവസ്ഥ'; ഹോർമുസ് പ്രതിസന്ധിയിൽ ശക്തമായ നിലപാടുമായി യുഎഇയും ബഹ്റൈനും
'ആ നശിച്ച കടലിടുക്ക് തുറക്കൂ.. ഇല്ലെങ്കിൽ നരകം കാണാം!' ഇറാന് ട്രംപിന്റെ അന്ത്യശാസനം, തെറിവിളികളുമായി സോഷ്യൽ മീഡിയ പോസ്റ്റ്