
ലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് ഒരു പരമാധികാര രാഷ്ട്രത്തിന്‍റെ തലവനെ രാത്രിക്ക് രാത്രി റാഞ്ചി കൊണ്ടു പോയ യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഒടുവിൽ താനാണ് വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്‍റ് എന്ന് തന്‍റെ സമൂഹ മാധ്യമ പേജായ ട്രൂത്ത് സോഷ്യലിൽ എഴുതി. ഒപ്പം 2026 ജനുവരിയിൽ അധികാരമേറ്റെന്നും ട്രംപ് കുറിച്ചു. വെനിസ്വേലയുടെ അളവറ്റ എണ്ണ സമ്പത്ത് കൊള്ളയടിക്കുന്നതിനായിട്ടാണ് ട്രംപ് വെനിസ്വേലൻ പ്രസിഡന്‍റെ മറൂദോയെ തട്ടിക്കൊണ്ട് പോയതെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
ജനുവരി 11 -നാണ് തന്‍റെ ട്രൂത്ത് സോഷ്യൽ കുറിപ്പിൽ ഔദ്യോഗിക ഛായാചിത്രത്തിനൊപ്പം 'വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്‍റ്, 2026 ജനുവരിയിൽ അധികാരമേറ്റയാൾ' എന്ന് കുറിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒപ്പം 2025 ജനുവരി 20 ന് അധികാരമേറ്റ യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്‍റ് എന്ന പദവിയും ട്രംപ് കുറിപ്പിൽ രേഖപ്പെടുത്തി. വെനിസ്വേലയ്ക്ക് മേലെ മാസങ്ങളോളം നീണ്ട് നിന്ന സമ്മർദ്ദത്തിനൊടുവിലാണ് കഴിഞ്ഞ ജനുവരി 3 -ന് രാത്രി വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മദൂറോയെ ട്രംപിന്‍റെ നിർദ്ദേശത്തെ തുടർന്ന് യുഎസ് സൈന്യം തട്ടിക്കൊണ്ട് പോയത്. ആദ്യം വെനിസ്വേലയുടെ വിമാനത്താവളങ്ങൾ ആക്രമിക്കുകയും പിന്നാലെ പ്രസിഡന്‍റ് കൊട്ടാരത്തിലേക്ക് കയറിയ യുഎസ് സൈന്യം മദൂറോയെ തട്ടിക്കൊണ്ട് പോവുകയുമായിരുന്നു.
വെനിസ്വേലയ്ക്കെതിരായ നടപടികൾക്ക് മുമ്പ് ട്രംപ്. വെനിസ്വേല യുഎസിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നെന്ന് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, മദൂറോയെ തട്ടിക്കൊണ്ട് വന്നതിന് പിന്നാലെ വെനിസ്വേലയുടെ അളവറ്റ എണ്ണ സമ്പത്ത് മറ്റ് രാജ്യങ്ങൾക്ക് വിൽക്കാനും യുഎസിന് ഉപയോഗിക്കാനുമായി ഏറ്റെടുക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഒപ്പം വെനിസ്വേലയെ താത്ക്കാലികമായി യുഎസ് നിയന്ത്രിക്കുമെന്നും അവകാശപ്പെട്ടിരുന്നു. അതേസമയം വെനിസ്വേല സുപ്രീം കോടതിയുടെ കോൺസ്റ്റിറ്റ്യൂഷണൽ ചേംബർ, ജനുവരി 3 -ാം തിയതി മദൂറോയുടെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസിനോട് ആക്ടിംഗ് പ്രസിഡന്‍റിന്‍റെ റോൾ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡെൽസി റോഡ്രിഗസ്, മദൂറോയുടെ അഭാവത്തിൽ അദ്ദേഹത്തോട് എല്ലാ വിധ കൂറും പ്രഖ്യാപിച്ച് കൊണ്ട് വെനിസ്വേലയുട ആക്റ്റിംഗ് പ്രസിഡന്‍റായി സ്ഥാനമേറ്റിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam