
വാഷിങ്ടൺ: ഇറാനുമായുള്ള ചർച്ചകളിൽ സന്തുഷ്ടനല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും വേണ്ടിവന്നേക്കാം എന്നും ട്രംപ് പറഞ്ഞു. ജനീവ സമാധാന ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെ ആണ് പ്രതികരണം. പശ്ചിമേഷ്യയിൽ അമേരിക്ക ദീർഘകാല യുദ്ധത്തിനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. തിങ്കളാഴ്ച മുതൽ വിയന്നയിൽ വീണ്ടും ചർച്ച നടക്കും. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നാളെ ഇസ്രയേലിൽ എത്തും.
ഇറാൻ വിഷയത്തിൽ ഒരു അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇതുവരെയുള്ള നയന്തന്ത്ര ചർച്ചകളിൽ തൃപ്തിയില്ല. ഒരു വലിയ, ബുദ്ധിമുട്ടുള്ള തീരുമാനം വരാനിരിക്കുന്നു. ഇറാൻ ആണവശേഷി നിർത്തലാക്കണം. നയന്തന്ത്ര പരിഹാരത്തിനാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മിഡിൽ ഈസ്റ്റിൽ അമേരിക്ക ഒരു ദീർഘകാല യുദ്ധത്തിനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അറിയിച്ചു. ഇറാനെതിരെയുള്ള സൈനിക നടപടി പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണ്. അദ്ദേഹം എന്ത് തീരുമാനമെടുക്കുമെന്ന് പറയാൻ കഴിയില്ലെന്നും വാൻസ് വാഷിംഗ്ടൺ പോസ്റ്റ് അഭിമുഖത്തിൽ പറഞ്ഞു.
ഇറാൻ- അമേരിക്ക ആണവ ചർച്ചകളിലെ പുരോഗതി പങ്കുവെച്ച് ഒമാൻ വിദേശകാര്യ മന്ത്രി. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ധാരണ സാധ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഇറാൻ ബോംബ് നിർമിക്കുകയില്ല എന്നതാണ് പ്രധാനമെന്നും ഇക്കാര്യം ഇറാൻ സമ്മതിച്ചത് വലിയ നേട്ടമാണെന്നും ഒമാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. കൈയിലുള്ള യുറേനിയം ശേഖരം ഇറാൻ ഉപേക്ഷിക്കും. തിരികെ മാറ്റാൻ കഴിയാത്ത വിധം ഇന്ധനമാക്കി മാറ്റുകയാണ് ചെയ്യുക. ആണവ ശേഖരം സംബന്ധിച്ച് ഐഎഇഎയുടെ നിരന്തര പരിശോധനയും ഇറാൻ അംഗീകരിച്ചു. ചരിത്രത്തിൽ മുൻപ് ഇല്ലാത്ത വിധമുള്ള ചില ധാരണകൾക്ക് ഇറാൻ സമ്മതിച്ചു എന്നാണ് പ്രധാന മധ്യസ്ഥ രാഷ്ട്രമായ ഒമാൻ അറിയിക്കുന്നത്. അമേരിക്ക ആക്രമണം നീട്ടി വെക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ പ്രതീക്ഷിക്കുന്നു എന്നാണ് ഒമാൻ വിദേശകാര്യ മന്ത്രിയുടെ മറുപടി. ഒരാഴ്ചക്കുള്ളിൽ തീരുമാനത്തിൽ എത്താനാകുമെന്നും യുധം ഇല്ലാതെ തന്നെ പരിഹാരം കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam