
വാഷിംഗ്ടൺ: ഇറാന് നേരായ ആക്രമണം രാജ്യവ്യാപക വിമർശനത്തിലേക്ക് നയിച്ചതിന് പിന്നാലെ അമേരിക്കൻ പ്രതിരോധ സെക്രട്ടറിക്ക് മേൽ പഴി ചാരി ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധത്തിന്റെ ഉത്തരവാദിത്തം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനാണെന്നാണ് ഡൊണാൾഡ് ട്രംപ് ആരോപിക്കുന്നത്. തിങ്കളാഴ്ച ടെന്നസിയിൽ നടന്ന പൊതു ജനങ്ങളോടുള്ള സമ്മേളനത്തിനിടെയാണ് പ്രതിരോധ സെക്രട്ടറിയെ ഇറാനെതിരായ യുദ്ധത്തിന്റെ പേരിൽ ട്രംപ് പഴിച്ചത്. ഓപ്പറേഷൻ എപിക് ഫ്യൂരി ട്രംപിനെതിരെ അമേരിക്കയിൽ രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു. ടെഹ്റാനെതിരായ സൈനിക നടപടിയിൽ ശക്തമായ കാരണമായി മാറിയത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നിരീക്ഷണമാണെന്നാണ് ട്രംപ് വിശദമാക്കിയത്. യുഎസ് നേതൃതലത്തിലുള്ള ഭിന്നത വ്യക്തമാക്കുന്നതാണ് ട്രംപിന്റെ പ്രസ്താവനയെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.
ഇറാനെതിരായ യുദ്ധം 4 ആഴ്ചകൾ പിന്നിട്ട സാഹചര്യത്തിൽ അമേരിക്ക സൈനിക നടപടി ആരംഭിച്ച കാരണങ്ങളേക്കുറിച്ച് വലിയ രീതിയിലുള്ള ചോദ്യങ്ങളാണ് അമേരിക്കയിലുയരുന്നത്. ഇറാനെതിരെയുള്ള സൈനിക ഇടപെടലിനായി ആദ്യം വാദിച്ചത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മേളനത്തിനിടെ വിശദമാക്കിയത്. പീറ്റ് ഹെഗ്സെത്തിനെ ഒപ്പം നിർത്തിയായിരുന്നു ട്രംപിന്റെ പഴിചാരൽ. പീറ്റ്, എനിക്ക് തോന്നുന്നു നീയാണ് ഇതിനെക്കുറിച്ച് ആദ്യം സംസാരിച്ചതെന്ന്. നമുക്കിത് ചെയ്യാം, അവർക്ക് ഒരു ആണവായുധം ഉണ്ടാക്കാൻ അനുവദിക്കരുത് എന്ന് നീയാണ് പറഞ്ഞത് എന്നാണ് ട്രംപ് സമ്മേളനത്തിനിടെ പറഞ്ഞത്. താൻ പീറ്റിനെ വിളിച്ചു, ജനറൽ കെയ്‌നിനെ വിളിച്ചു, നമ്മുടെ പ്രഗത്ഭരായ ഒരുപാട് പേരെ വിളിച്ചു. പശ്ചിമേഷ്യയിൽ നമുക്കൊരു പ്രശ്നമുണ്ട്, അല്ലെങ്കിൽ ആ പ്രശ്നം ഇല്ലാതാക്കാൻ നമുക്കവിടെ ചെറിയൊരു യാത്ര പോകാം എന്ന് താൻ പറഞ്ഞുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുദ്ധം തുടങ്ങിയതിനെക്കുറിച്ച് ട്രംപ് ഭരണകൂടത്തിനുള്ളിൽ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. ഇസ്രായേൽ ഏതായാലും ആക്രമിക്കാൻ തയ്യാറെടുക്കുകയാണെന്നും അതിനാൽ അമേരിക്കയുടെ ഇടപെടൽ അനിവാര്യമാണെന്നും ചില ഉദ്യോഗസ്ഥർ വാദിക്കുമ്പോൾ, ഇറാൻ ആണവായുധം പ്രയോഗിക്കാൻ തൊട്ടടുത്തെത്തി എന്നതായിരുന്നു മറ്റ് ചിലരുടെ വാദം. പശ്ചിമേഷ്യയിൽ ഇറാനെതിരെ തുടങ്ങിയ സൈനിക നടപടിയിൽ 13 അമേരിക്കൻ സൈനികരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. യുദ്ധം ആഗോളതലത്തിൽ വലിയ ഊർജ്ജ പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിൽ തന്നെ യുദ്ധത്തേക്കുറിച്ച് ഭിന്ന അഭിപ്രായമാണ് ഉള്ളതെന്ന് വിശദമാക്കുന്നതാണ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam