
വാഷിംഗ്ടൺ: അമേരിക്കൻ സൈന്യം കഴിഞ്ഞ രാത്രി ഇറാനിൽ കനത്ത ആക്രമണം നടത്തിയതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇറാനിയൻ ഭരണകൂടത്തിന്‍റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച ട്രംപ്, അവരുടെ സ്വഭാവത്തിൽ എന്തോ തകരാറുണ്ടെന്നും പരിഹസിച്ചു. തൊട്ടുമുമ്പത്തെ ദിവസം ഇരുവരും തമ്മിൽ ഒരു സുപ്രധാന ധാരണയിലെത്തിയിരുന്നതായും, എല്ലാ നിബന്ധനകളും ഉപേക്ഷിക്കാൻ അവർ തയാറായതാണെന്നും ട്രംപ് വെളിപ്പെടുത്തി.
എന്നാൽ ഈ കരാർ നടപ്പിലായി കൃത്യം രണ്ട് മണിക്കൂറിന് ശേഷം ഇറാൻ തങ്ങളുടെ ഡ്രോൺ ഉപയോഗിച്ച് ഒരു കപ്പലിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ ഒരു വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആണെന്ന് യു.എസ് സൈന്യം ആരോപിച്ചിരുന്നു. ഇതിന് തിരിച്ചടിയായാണ് കഴിഞ്ഞ രാത്രി ഇറാനിലെ 140 സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക അതിശക്തമായ പ്രഹരമേൽപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് യുഎസ് ഇറാനിൽ വ്യോമാക്രമണം നടത്തുന്നത്.
ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാർ പരസ്യമായി കടുത്ത മുന്നറിയിപ്പുകൾ നൽകിയതിന് പിന്നാലെയാണ് ഈ പുതിയ സൈനിക നടപടി. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെക്കുറിച്ച് ഇപ്പോഴും ഇരുപക്ഷത്തുനിന്നും പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് പുറത്തുവരുന്നത്. മേഖലയിലൂടെയുള്ള പുതിയ ഗതാഗത നിയമങ്ങളുടെ മേൽനോട്ട ചുമതലയുള്ള ഇറാനിയൻ അതോറിറ്റി കപ്പലുകളുടെ സഞ്ചാരം നിലവിൽ സാധ്യമല്ലെന്ന് വ്യക്തമാക്കുമ്പോൾ, തങ്ങളെ സംബന്ധിച്ചിടത്തോളം ജലപാത ഇപ്പോഴും തുറന്നുകിടക്കുകയാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam