
വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര കരാർ യാഥാർഥ്യമാകാത്തതിലെ അതൃപ്തി പ്രകടമാക്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള വ്യാപാര കരാർ ഇതുവരെ അന്തിമമായിട്ടില്ലെന്നും ചർച്ചകൾ മുന്നോട്ട് പോകുന്നില്ലെന്നും പ്രസിഡന്‍റ് ട്രംപ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ തീരുവ ഏർപ്പെടുത്തൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന ഭീഷണിയും ട്രംപ് മുന്നോട്ടുവച്ചു. ഓഗസ്റ്റ് 1 ന് പരസ്പര താരിഫ് ഏർപ്പെടുത്താനുള്ള സമയപരിധി അവസാനിക്കാനിരിക്കെ, ചർച്ചകൾ തുടരുകയാണെന്നും കരാറിൽ ധാരണയിലെത്തിയില്ലെങ്കിൽ ഇന്ത്യ 20-25% ഇറക്കുമതി തീരുവ നേരിടേണ്ടിവരുമെന്നും ട്രംപ് സൂചിപ്പിച്ചു. ഇന്ത്യ തന്റെ 'നല്ല സുഹൃത്ത്' ആണെന്ന് പറഞ്ഞ ട്രംപ്, ഇന്ത്യ മറ്റേത് രാജ്യത്തേക്കാളും ഉയർന്ന താരിഫ് ഈടാക്കുന്നുണ്ടെന്നും വിമർശിച്ചു.
വ്യാപാര കരാർ സംബന്ധിച്ചുള്ള ഇന്ത്യ - യു എസ് ചർച്ചകൾ സുഗമമായി പുരോഗമിക്കുന്നുവെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ നേരത്തെ പറഞ്ഞത്. സമയപരിധിക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ, ട്രംപിന്റെ പരാമർശങ്ങൾ വ്യാപാര കരാറിന്റെ ഭാവിയെ സംബന്ധിച്ച് നിർണായകമാകുകയാണ്. ഇന്ത്യക്കെതിരെ 25 ശതമാനം താരിഫ് പ്രഖ്യാപനം നടപ്പാക്കിയാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകാനുള്ള സാഹചര്യമുണ്ട്. എന്നാൽ ഓഗസ്റ്റ് 1 ന് താരീഫ് ചുമത്തുമെന്ന് വ്യക്തമാക്കിക്കൊണ്ട് ട്രംപ്, കത്ത് നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ ഇതുവരെയും ഇന്ത്യ ഉൾപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്.
അതേസമയം കഴിഞ്ഞ ദിവസം ജപ്പാനുമായി പുതിയ വ്യാപാര കരാർ ട്രംപ് പ്രഖ്യാപിച്ചിരുന്നു. 'ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. കരാർ പ്രകാരം ജപ്പാൻ, അമേരിക്കയിൽ 550 ബില്യൺ ഡോളറിന്റെ (ഏകദേശം 48 ലക്ഷം കോടി രൂപ) വൻ നിക്ഷേപം നടത്തുമെന്നും ട്രംപ് അവകാശപ്പെട്ടു. പുതിയ വ്യാപാര കരാർ പ്രകാരം, ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 15 ശതമാനം തീരുവ ഈടാക്കുമെന്നും പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ വാഹനങ്ങൾ, ട്രക്കുകൾ, അരി, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ജപ്പാൻ വിപണി തുറന്നുനൽകുമെന്നും കരാറിലുണ്ട്. ഇത് അമേരിക്കൻ കയറ്റുമതിക്കാർക്ക് വലിയ അവസരമാകുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഏറെ നാളത്തെ ചർച്ചകൾക്കും വലിയ തീരുവ ഭീഷണികൾക്കും ശേഷമാണ് അമേരിക്ക - ജപ്പാൻ വ്യാപാര കരാർ യാഥാർഥ്യമായത്. ജപ്പാന്റെ നിക്ഷേപം അമേരിക്കയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam