
വാഷിംഗ്ടൺ: യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ നിർണായക ചർച്ച. യുക്രെയിൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച വൈറ്റ് ഹൌസിൽ പുരോഗമിക്കുകയാണ്. സെലെൻസ്കിക്കൊപ്പം യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും ചർച്ചകളിൽ പങ്കെടുക്കുന്നു.
സെലെൻസ്കിക്കും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹമുള്ളതിനാൽ അത് അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞു. സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. പുടിനും സമാധാനം ആഗ്രഹിക്കുന്നു. എല്ലാം നന്നായി ഭവിച്ചാൽ യുദ്ധം തീരുമെന്നും ട്രംപ് അറിയിച്ചു. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തന്റെ കോൾ പുടിൻ പ്രതീക്ഷിക്കുന്നതായും ട്രംപ് സെലൻസ്കിയെ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള വ്യക്തിപരമായ ശ്രമങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സെലെൻസ്കി നന്ദി പറഞ്ഞു. യുദ്ധത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്ന യുക്രൈൻ ജനതയ്ക്ക് പ്രയോജനകരമായ രീതിയിൽ സംഘർഷം അവസാനിപ്പിക്കാനാണ് തന്റെ ശ്രമമെന്ന് സെലൻസ്കി വ്യക്തമാക്കി. ട്രംപിന്റെ വ്യക്തിപരമായ ഇടപെടലുകൾക്ക് നന്ദി പറഞ്ഞ സെലൻസ്കി, എല്ലാ പങ്കാളികൾക്കും ഗുണകരമായ ഒരു പരിഹാരം കണ്ടെത്താനുള്ള പ്രതീക്ഷയും പ്രകടിപ്പിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നേരത്തെ അലാസ്കയിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് ഈ ഉച്ചകോടി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഈ കൂടിക്കാഴ്ച നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ട്രംപ്, സെലൻസ്കിയുമായുള്ള ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനം പ്രകടിപ്പിക്കുകയും ചില പ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam