
യുക്രൈനിലെ യുദ്ധമേഖലയില്‍ (Russia Ukraine crisis) നിന്നുള്ള ജനത്തിന്‍റെ പലായനം മാത്രമല്ല മൃഗങ്ങളുടെ സുരക്ഷിതമായ പലായനവും വാര്‍ത്തയാണ്. യുക്രൈനിലെ ഒരു പുനരധിവാസ കേന്ദ്രത്തിലുള്ള സിംഹങ്ങളേയും കടുവയേയും ആഫ്രിക്കന്‍ കാട്ടുനായയുടേയും സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ ചര്ച്ചയാവുന്നു. ആല്‍മെറിലുള്ള ഡച്ച് ഫൌണ്ടേഷനാണ് ഈ മൃഗങ്ങളെ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളില്‍ സജീവമായിരിക്കുന്നത്. വന്യമൃഗങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഷെല്‍ട്ടറില്‍ നിന്നാണ് ഇവയെ സുരക്ഷിതമായി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.
റഷ്യന് പട്ടാളക്കാര്‍ വെടിയുതിര്‍ത്തെങ്കിലും ഇവയെ സുരക്ഷിതമായി പോളണ്ടിലെത്തിക്കാന്‍ ഈ ഷെല്ട്ടര്‍ ഹോമിലെ ഒരു ജീവനക്കാരന് സാധിച്ചതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് ഇവയെ പോളണ്ടിലെത്തിച്ചത്. നിലവില്‍ പോളണ്ടിലെ ഒരു മൃഗശാലയില്‍ ഇവയെ സൂക്ഷിക്കാനാണ് നീക്കം. എഎപി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് നീക്കം. ഈ മൃഗങ്ങളെ യുക്രൈനിലെ കൊടും തണുപ്പില്‍ ഉപേക്ഷിക്കാനാവില്ലെന്ന നിലപാടാണ് സംഘടനയ്ക്കുള്ളത്. വലിയ സാഹസിക നടപടിയായാണ് മൃഗങ്ങളെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയതിനേക്കുറിച്ച് ഇവര്‍ വിശദമാക്കുന്നത്. എങ്കിലും സുരക്ഷിതമാക്കി യുക്രൈനിന് വെളിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിലെ സന്തോഷം സംഘടന മറച്ചുവയ്ക്കുന്നില്ല.
ലോകരാജ്യങ്ങള്‍ റഷ്യയ്ക്കെതിരായ ഉപരോധം ശക്തമാക്കുന്നതിനിടയിലും യുക്രൈനെതിരായ ആക്രമണം ശക്തമാക്കുകയാണ് റഷ്യ. താത്കാലിക വെടിനിർത്തൽ ഇടയ്ക്ക് പ്രഖ്യാപിച്ചെങ്കിലും അത് അവസാനിപ്പിക്കുന്നതായി രാത്രിയോടെ വ്യക്തമാക്കിയ റഷ്യ യുദ്ധം പുനരാരംഭിച്ചതായും ഇതിനോടകം അറിയിച്ചിട്ടുണ്ട്. യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുക്രൈന് മേൽ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി അടക്കം നാറ്റോയോട് അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക ഇത് തള്ളിക്കളഞ്ഞിരുന്നു. അത്തരമൊരു നീക്കം നടത്തിയാൽ അത് വൻയുദ്ധത്തിൽ കലാശിക്കുമെന്നാണ് അമേരിക്ക യുക്രൈൻ ആവശ്യം നിരസിച്ചുകൊണ്ട് പുടിൻ പറഞ്ഞത്. ഏതെങ്കിലും നാറ്റോ രാജ്യം യുക്രൈന് മേൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചാൽ വെറുതെയിരിക്കില്ലെന്ന് പുടിൻ പ്രഖ്യാപിക്കുമ്പോൾ എല്ലാം മുന്നിൽ കണ്ട് കച്ച കെട്ടിയാണ് പുടിൻ മുന്നോട്ട് പോകുന്നതെന്ന് വ്യക്തം. യുക്രൈന്‍റെ ആവശ്യം നാറ്റോ തള്ളിയതിനെത്തുടർന്ന് ശക്തമായ വിമർശനമാണ് സെലൻസ്കി അംഗരാജ്യങ്ങൾക്കെതിരെ ഉന്നയിച്ചത്. രാജ്യത്ത് ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങൾക്കും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്നും സെലൻസ്കി പറഞ്ഞു. എന്നാൽ നാറ്റോ - റഷ്യ ഏറ്റുമുട്ടലാണ് സെലൻസ്കിയുടെ ആഗ്രഹമെന്നായിരുന്നു ഇതിന് റഷ്യ മറുപടി നൽകിയത്.
അതേസമയം യുക്രൈനിലെ ഹെർസോൺ നഗരത്തിൽ റഷ്യൻ അധിനിവേശത്തിനെതിരെ ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. റഷ്യ പൂർണമായും പിടിച്ചടക്കിയെന്ന് അവകാശപ്പെടുന്ന നഗരമാണ് ഹെർസോൺ. രണ്ടായിരത്തോളം സമരക്കാരാണ് പ്രതിഷേധവുമായി പ്രാദേശികസമയം രാവിലെ തെരുവിലിറങ്ങിയത്. സിറ്റി സെന്‍ററിലേക്ക് യുക്രൈനിയൻ ദേശീയഗാനം പാടി നടന്നെത്തിയ സമരക്കാർ 'ഹെർസോൺ യുക്രൈന്‍റേത്', 'റഷ്യക്കാർ തിരികെ പോകുക' എന്നീ മുദ്രാവാക്യങ്ങളുമുയർത്തി. നീപർ നദിയുടെ തെക്കൻ അറ്റത്തുള്ള നഗരമാണ് ഹെർസോൺ. ക്രിമിയയിലേക്കുള്ള ജലവിതരണത്തിന്‍റെ കേന്ദ്രം. മൂന്ന് ലക്ഷത്തോളം പേരാണ് ഇവിടെ താമസിക്കുന്നതെന്നാണ് കണക്ക്. നഗരമെമ്പാടും റഷ്യൻ മിലിട്ടറി ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇതിനെല്ലാമിടയിലാണ് ജീവൻ പണയം വച്ചും ഹെർസോൺ പൗരൻമാർ സമരത്തിനിറങ്ങിയത്.