
ദുബായ്: പസഫിക് സമുദ്രത്തിൽ രൂപം കൊള്ളുന്ന എൽ നിനോ പ്രതിഭാസം യുഎഇയിലെയും പ്രവാസ ലോകത്തെയും കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ മുതൽ നവംബർ വരെ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 98 ശതമാനമാണെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതുമൂലം വരും ദിവസങ്ങളിൽ യുഎഇയിൽ ചൂടും ഈർപ്പവും കൂടുമെന്നാണ് വിലയിരുത്തൽ.
ശാന്തസമുദ്രത്തിന്റെ മധ്യ-കിഴക്കൻ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സമുദ്രോപരിതലത്തിൽ വെള്ളം സാധാരണയേക്കാൾ കൂടുതൽ ചൂടാകുമ്പോൾ രണ്ട് മുതൽ ഏഴ് വർഷം വരെയുള്ള ഇടവേളകളിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു കാലാവസ്ഥാ വ്യതിയാനമാണിത്. സമുദ്രജലം ചൂടുപിടിക്കുന്നതോടെ കാറ്റിന്റെ ഗതി മാറുകയും ഇത് വിവിധ രാജ്യങ്ങളിൽ കനത്ത മഴ, വനനശീകരണം, വൻ വരൾച്ച, അത്യുഷ്ണം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
2026-ന്റെ രണ്ടാം പകുതിയിൽ യുഎഇയിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയും കൂടുതൽ മഴയും ലഭിക്കാൻ സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ചരിത്രപരമായി നോക്കിയാൽ, എൽ നിനോ പ്രതിഭാസമുള്ള വർഷങ്ങളിൽ അറബിക്കടലിലും അറേബ്യൻ ഉപദ്വീപിലും ശരത്കാലത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും അസ്ഥിരമായ കാലാവസ്ഥയും ഉണ്ടാകാറുണ്ട്.
യുഎഇയിൽ ഇതിന്റെ ആഘാതം നേരിട്ടല്ലെങ്കിലും വളരെ പ്രകടമായിരിക്കുമെനന്് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറയുന്നു. ഗൾഫ് മേഖലയിലുടനീളം ശരാശരിയേക്കാൾ ഉയർന്ന ചൂടും തീരപ്രദേശങ്ങളിൽ കനത്ത ഹ്യുമിഡിറ്റിയും അനുഭവപ്പെടാൻ ഇത് കാരണമാകും.
വർഷാവസാനത്തോടെ അറബിക്കടലിൽ തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് എൽ നിനോ കാരണമായേക്കാം. ഇത് ഒമാൻ, യെമൻ, കൂടാതെ ഗൾഫ് മേഖലയുടെ മറ്റ് ഭാഗങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള ശക്തമായ ചുഴലിക്കാറ്റുകളുടെ സാധ്യത വർധിപ്പിക്കുന്നു. എങ്കിലും ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് മറ്റ് പല ഘടകങ്ങളെയും ആശ്രയിച്ചായതിനാൽ എൽ നിനോ കൊണ്ട് മാത്രം ഇത് സംഭവിക്കണമെന്നില്ല.
സൂപ്പർ എൽ നിനോ
പസഫിക് സമുദ്രത്തിൽ ഭൂമിക്കടിയിൽ അസ്വാഭാവികമായ ചൂട് കണ്ടെത്തിയത് 'സൂപ്പർ എൽ നിനോ' ആയി മാറാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. സമുദ്ര താപനില 3 ഡിഗ്രി സെൽഷ്യസിലധികം കൂട്ടുന്നതിനെയാണ് 'സൂപ്പർ എൽ നിനോ' എന്നു വിളിക്കുന്നത്. അങ്ങനെയെങ്കിൽ 2027 ലോകത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്നായി മാറിയേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam