
ദില്ലി: യൂറോപ്പിൽ വേനൽ കാലമായതോടെ കൊടും ചൂടിൽ നട്ടംതിരിഞ്ഞ് ജനം. കാലാവസ്ഥയിലെ മാറ്റം വലിയ തോതിലുള്ള കാർഷിക നാശത്തിനും തീ പിടിത്തതിനും കാരണമായിട്ടുണ്ട്. കാട്ടുതീ പടർന്ന് വീടുകൾ കത്തിനശിക്കുകയും ഉഷ്ണതരംഗത്തിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തു. യൂറോപ്പിലെ ഓരോ രാജ്യത്തും വ്യാപകമായ നാശനഷ്ടം സംഭവിച്ചതായി ഇവിടെ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ബ്രിട്ടനിൽ ചരിത്രത്തിൽ ആദ്യമായി താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ജർമനിയിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനമായിരുന്നു ഇന്നലെ. പോർച്ചുഗലിലും സ്പെയിനിലുമായി ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നതായാണ് പുറത്തു വരുന്ന വാർത്തകൾ. ഈ മാസം 12 ന് ശേഷം മാത്രം ഫ്രാൻസിൽ 50000 ത്തോളം ഏക്കർ ഭൂമിയാണ് കത്തി നശിച്ചത്.
വരാനിരിക്കുന്ന ദിവസങ്ങളിലും ഉഷ്ണം കടുക്കുമെന്നാണ് ഐക്യ രാഷ്ട്ര സംഘടന നൽകുന്ന മുന്നറിയിപ്പ്. കൊടും ചൂട് കാരണം വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ഉൾപ്പെടെ ബാധിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം ഉഷ്ണതരംഗങ്ങൾ കൂടുതൽ തീവ്രമായി നിലനിൽക്കുമെന്നും ഐക്യ രാഷ്ട്ര സഭയ്ക്ക് കീഴിലുള്ള അന്താരാഷ്ട്ര കാലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകുന്നുണ്ട്.
യൂറോപ്പിലെ മറ്റൊരു പ്രധാന രാജ്യമായ ഇറ്റലിയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ താപനില 40 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നതായാണ് പുറത്ത് വരുന്ന വിവരം. ഇറ്റലിയിൽ അഞ്ച് പ്രധാന നഗരങ്ങളിൽ, ഭരണകൂടം വരൾച്ചാ സാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം വൻകരയിലെ മറ്റൊരു വലിയ രാജ്യമായ ഫ്രാൻസിൽ ചൂട് കുത്തനെ ഉയർന്നത് റെയിൽ ഗതാഗതത്തെ ബാധിച്ചു. റെയിൽ പാളങ്ങൾ നിയന്ത്രണാതീതമായി ചൂടാകുന്നത് വെല്ലുവിളിയാണ് ഫ്രാൻസിൽ സൃഷ്ടിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam