
ബാങ്കോക്ക്: തായ്ലാൻഡിലെ പ്രസിദ്ധമായ ചന്തയിലുണ്ടായ തീ പിടുത്തതിൽ ആയിരത്തിലേറെ മൃഗങ്ങൾ ചത്തതായി റിപ്പോർട്ട്. തായ്ലാൻഡിലെ ബാങ്കോക്കിലെ ചതുചക്ക് മാർക്കറ്റിലാണ് തീ പിടുത്തമുണ്ടായത്. ചൊവ്വാഴ്ച രാവിലെയുണ്ടായ അഗ്നിബാധയിൽ 100ഓളം കടകളാണ് കത്തി നശിച്ചത്. പക്ഷികൾ, നായകൾ, പൂച്ചകൾ, പാമ്പുകൾ, എലികൾ, പെരുമ്പാമ്പുകൾ, ഗെക്കോ പല്ലികളുമാണ് ചത്തവയിൽ ഉൾപ്പെടുന്നത്. ഷോർട്ട് സർക്യൂട്ടിനേ തുടർന്നാണ് അഗ്നിബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്.
സംഭവത്തിൽ കടകളിൽ എത്തിയ ആളുകൾക്കോ കച്ചവടക്കാർക്കോ ജീവാപായം ഇല്ലെന്നാണ് അധികൃതർ വിശദമാക്കിയിട്ടുള്ളത്. ശനിയാഴ്ചയും ഞായറാഴ്ചയും പ്രവർത്തിക്കുന്ന ഈ ചന്ത കിഴക്കനേഷ്യൻ രാജ്യങ്ങളിലെ ഏറ്റവും വലിയ വാരാന്ത്യ ചന്തകളിലൊന്നൊണ്. മറ്റ് വിഭാഗത്തിലുള്ള കടകൾ വാരാന്ത്യങ്ങളിൽ മാത്രം പ്രവർത്തിക്കുമ്പോൾ വളർത്തുമൃഗങ്ങളെ വിൽക്കുന്ന വിഭാഗം മാത്രം ദിവസേന തുറന്ന് പ്രവർത്തിക്കാറുണ്ട്. വളർത്തുമൃഗങ്ങളെ വളരെ മോശമായ രീതിയിൽ സംരക്ഷിക്കുന്നതിന്റെ പേരിൽ ഈ വിഭാഗത്തിൽ നിരന്തരമായി അധികൃതർ പരിശോധനകൾ നടത്താറുണ്ട്. 15000 സ്ക്വയർ ഫീറ്റിൽ പ്രവർത്തിച്ചിരുന്ന കടകളാണ് അഗ്നിബാധയിൽ കത്തി നശിച്ചത്.
പ്രാദേശിക സമയം പുലർച്ചെ 4.10ഓടെയാണ് അഗ്നിബാധയുണ്ടായത്. ഒരു മണിക്കൂറിലേറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് തീ മറ്റ് ഭാഗത്തേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. തായ്‌ലൻഡിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നാണ് ജെജെ മാർക്കറ്റ് എന്നും അറിയപ്പെടുന്ന ഈ ചന്ത. 15000ലേറെ കടകളും 11505 കച്ചവടക്കാരുമാണ് ഇവിടെയുള്ളത്. 27 വിഭാഗങ്ങളായി തിരിച്ചാണ് ഇവിടെ കച്ചവടം നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam