
ലണ്ടൻ: ലണ്ടനിലെ ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് കേംബ്രിഡ്ജില്‍ ആദ്യമായി ഇന്ത്യന്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സൗത്ത് കേംബ്രിഡ്ജ്ഷയര്‍ ഡിസ്ട്രിക്റ്റ് കൗണ്‍സിലറായ ജിയോ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനകരമാകുന്ന ഈ സംരംഭം ഒരുങ്ങുന്നത്. 2026 ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെ കേംബ്രിഡ്ജിലെ കാംപ്കിന്‍ റോഡിലുള്ള ആര്‍ബറി കമ്മ്യൂണിറ്റി സെന്‍ററിലാണ് ക്യാമ്പ് നടക്കുന്നത്.
ഹിസ്റ്റണ്‍, ഇംപിംഗ്ടണ്‍, ഓര്‍ച്ചാര്‍ഡ് പാര്‍ക്ക് എന്നീ വാര്‍ഡുകളെ പ്രതിനിധീകരിക്കുന്ന കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യനൊപ്പം ടോം, വില്‍സണ്‍, ജോസ്, ബിജു എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് ഈ ക്യാമ്പിന് ചുക്കാന്‍ പിടിക്കുന്നത്. പുതിയ നീക്കം കേംബ്രിഡ്ജ്ഷയറിലെ മലയാളി സമൂഹത്തിനും മറ്റ് ഇന്ത്യക്കാര്‍ക്കും വലിയ ആശ്വാസമാകും. പാസ്പോര്‍ട്ട്, മറ്റ് അനുബന്ധ സേവനങ്ങള്‍ക്കായി ലണ്ടന്‍ വരെ യാത്ര ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഇതോടെ ഒഴിവാകും.
പാസ്പോര്‍ട്ട് സേവനങ്ങള്‍, ഒസിഐ സംബന്ധമായ കാര്യങ്ങള്‍, ഇന്ത്യന്‍ വിസ അപേക്ഷകള്‍, ജനന രജിസ്‌ട്രേഷന്‍, അറ്റസ്റ്റേഷന്‍, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങി നിരവധി കോണ്‍സുലാര്‍ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാകും. ക്യാമ്പില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ആവശ്യമില്ലെന്നും ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാകും സേവനങ്ങള്‍ നല്‍കുകയെന്നും സംഘാടകര്‍ അറിയിച്ചു.
കേംബ്രിഡ്ജില്‍ ആദ്യമായാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും പ്രവാസി സമൂഹത്തെ സംബന്ധിച്ച് ഇതൊരു സുപ്രധാന നിമിഷമാണെന്നും ക്യാമ്പിനെക്കുറിച്ച് കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍ പറഞ്ഞു. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ഇത്തരം സേവനങ്ങള്‍ക്കായി ഇനി ആളുകള്‍ക്ക് ലണ്ടനിലേക്ക് യാത്ര ചെയ്യേണ്ടി വരില്ലെന്നും ഈസ്റ്റ് ആംഗ്ലിയയിലുടനീളം താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഈ സംരംഭം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യയോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും ക്യാമ്പില്‍ ഹാജരാക്കേണ്ട രേഖകളെക്കുറിച്ചുമുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ഹൈക്കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യനെ Cllr.Sebastian@scambs.gov.uk എന്ന ഇമെയിലിലോ 07984 374880 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam