
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ എട്ടുപേർ മരിച്ചു. 32 പൊലീസുകാരെയും 25 തീർത്ഥാടകരെയും അടക്കം 384 പേരെ കാണാനില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ കാണാതായവരിൽ 104 പേർ ഇന്ത്യാക്കാരെന്നാണ് പുറത്തുവരുന്ന വിവരം. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. മിന്നൽ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലടക്കം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേപ്പാളിൽ ഒട്ടേറെ ഗ്രാമങ്ങൾ ഒലിച്ചുപോയെന്നാണ് വിവരം. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ടിബറ്റിന്റെ അതിർത്തിയോട് ചേർന്ന മേഖലകളിലാണ് മിന്നൽപ്രളയം വൻനാശം വിതച്ചത്. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെ ടിബറ്റിൽ നിന്നുള്ള ഭോട്ടെ കോഷി നദിയിൽ വലിയതോതിൽ ജലനിരപ്പുയരുകയും വെള്ളം ഇരച്ചെത്തുകയുമായിരുന്നു. ഇതോടെ നദിതീരത്തെ ഗ്രാമങ്ങളെല്ലാം വെള്ളത്തിനടിയിലായി.
നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. സംഭവത്തിന് പിന്നാലെ സൈന്യത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തനത്തിനായി സൈനിക ഹെലികോപ്റ്ററുകളടക്കം എത്തിയിട്ടുണ്ട്. ഇതിനിടെ താഴ്ന്നപ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും സാഹചര്യങ്ങൾ വിലയിരുത്താനും നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam