
സൂറിച്ച്: സ്വിറ്റ്‌സർലൻഡിൽ നിന്ന് ഗ്രീസിലേക്ക് പറന്ന വിമാനം മോശം കാലാവസ്ഥ കാരണം ലാൻഡ് ചെയ്യാനാകാതെ 32 മണിക്കൂറിന് ശേഷം സൂറിച്ചിൽ തന്നെ തിരിച്ചിറക്കിയതായി റിപ്പോർട്ട്. ഇതിനിടെ വിവിധ വിമാനത്താവളങ്ങളിൽ അഞ്ച് തവണ ലാൻഡ് ചെയ്യുകയും മണിക്കൂറുകളോളം ആകാശത്ത് വട്ടമിട്ട് പറക്കുകയും ചെയ്തു. ന്യൂയോർക്ക് പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മെയ് 24 ന്, സൂറിച്ചിൽ നിന്ന് ഗ്രീസിലെ ക്രീറ്റിലെ ഹെരാക്ലിയോണിലേക്ക് പറന്ന കോണ്ടോർ DE1234 വിമാനമാണ് ആകാശത്ത് വട്ടമിട്ടത്. 30 മിനിറ്റ് വൈകിയായിരുന്നു ടേക്ക് ഓഫ്. രണ്ട് മണിക്കൂറിന് ശേഷം ലാൻഡിങ്ങിന് തയ്യാറെടുത്തു.
എന്നാൽ, ശക്തമായ കാറ്റ് വിമാനത്തിന്റെ ലാൻഡിംഗിന് തടസ്സം സൃഷ്ടിച്ചു. തുടർന്ന്, പൈലറ്റ് ഏഥൻസിലേക്ക് തിരിച്ച് ഇന്ധനം നിറയ്ക്കാൻ തീരുമാനിച്ചു. സൂറിച്ചിൽ നിന്ന് പുറപ്പെട്ട് മൂന്ന് മണിക്കൂറിന് ശേഷം വിമാനം ഗ്രീക്ക് തലസ്ഥാനത്ത് ലാൻഡ് ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഏകദേശം രണ്ടര മണിക്കൂറിനുശേഷം, പൈലറ്റ് ഹെരാക്ലിയോണിൽ വിമാനം ലാൻഡ് ചെയ്യാൻ രണ്ടാമതും ശ്രമിച്ചു. എന്നാൽ മോശം കാലാവസ്ഥ കാരണം ലാൻഡിങ് സാധ്യമായില്ല. വീണ്ടും ഇന്ധനം നിറയ്ക്കുന്നതിനായി അടുത്തുള്ള ഗ്രീക്ക് ദ്വീപായ കോസിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിമാനത്തിൽ വീണ്ടും ഇന്ധനം തീരാറായതോടെ ഗ്രീസിലെ രണ്ടാമത്തെ വലിയ നഗരമായ തെസ്സലോനിക്കിയിലേക്ക് വിമാനം തിരിച്ചുവിട്ടു. അപ്പോഴേക്കും വിമാനം പുറപ്പെട്ടിട്ട് 11 മണിക്കൂർ കഴിഞ്ഞിരുന്നു. ഒടുവിൽ തെസ്സലോമിക്കിൽ യാത്രക്കാരും ഫ്ലൈറ്റ് ജീവനക്കാരും രാത്രി താമസിച്ചു.
അടുത്ത ദിവസം, ഹെരാക്ലിയോണിൽ ലാന്‍ഡ് ചെയ്യാന്‍ അവസാനമായി ഒരു ശ്രമം നടത്താൻ ക്രൂ തീരുമാനിച്ചു. പക്ഷേ കാറ്റ് അപ്പോഴും ശക്തമായി വീശിക്കൊണ്ടിരുന്നു. തുടർന്ന് ഏഥൻസിലേക്ക് വഴി തിരിച്ചുവിടുകയും പിന്നീട് സൂറിച്ചിലേക്ക് തന്നെ തിരികെ പറക്കാൻ തീരുമാനിക്കുകയും ചെയ്തു. 32 മണിക്കൂറിനുശേഷം വിമാനം പുറപ്പെട്ട സ്ഥലത്തേക്ക് മടങ്ങിെത്തി. വിമാനം ആകെ അഞ്ച് തവണ ലാൻഡ് ചെയ്തു. യാത്രക്കാർക്ക് വെള്ളം മാത്രമേ നൽകിയുള്ളൂവെന്നും തെസ്സലോനിക്കിയിൽ ഹോട്ടൽ മുറിയുടെ ചെലവ് യാത്രക്കാർ നൽകേണ്ടി വന്നെന്നും ആരോപണമുയർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam