
അബുജ: നൈജീരിയയിൽ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധത്തെത്തുടർന്ന് നടന്ന കൂട്ട വിചാരണകളിൽ 400ഓളം പേർക്ക് ശിക്ഷ വിധിച്ചു. ബോക്കോ ഹറാം, ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കുറ്റവാളികൾക്കാണ് അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിച്ചത്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥ തടയാൻ സർക്കാർ കടുത്ത സമ്മർദ്ദത്തിലായിരിക്കുന്ന സമയത്താണ് ഈ വിചാരണകൾ നടന്നത്. ഇസ്‌ലാമിക തീവ്രവാദികൾ മുതൽ വിഘടനവാദികൾ വരെയും, മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങൾ വരെയുള്ള ഒന്നിലധികം സായുധ ഗ്രൂപ്പുകളുമായാണ് നൈജീരിയയിൽ സുരക്ഷാ സേന നിലവിൽ പോരാടുന്നത്.
2009ൽ വടക്കുകിഴക്കൻ മേഖലയിൽ ബോക്കോ ഹറാം ആരംഭിച്ച കലാപത്തിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും രണ്ട് ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തതായാണ് പുറത്ത് വന്നിട്ടുള്ള കണക്കുകൾ വിശദമാക്കുന്നത്. മോശമായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തേക്കുള്ള യാത്ര പുനപരിശോധിക്കാൻ ബുധനാഴ്ച അമേരിക്ക തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. ആക്രമണങ്ങളിൽ പങ്കെടുക്കുകയോ പണം, ആയുധം, അല്ലെങ്കിൽ മറ്റ് സാങ്കേതിക സഹായങ്ങൾ എന്നിവ നൽകി തീവ്രവാദികളെ പിന്തുണയ്ക്കുകയോ ചെയ്ത കുറ്റത്തിന് 500ലധികം പ്രതികളെയാണ് തലസ്ഥാനമായ അബുജയിലെ ഫെഡറൽ ഹൈക്കോടതിയിൽ വിചാരണ ചെയ്തത്. 386 പേർ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തി.
രണ്ട് പേരെ വെറുതെ വിട്ടു, എട്ട് പേരെ വിട്ടയച്ചു, 112 പ്രതികളുടെ കേസുകൾ മാറ്റിവെച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. തീവ്രവാദി ഗ്രൂപ്പുകൾക്ക് കന്നുകാലികളെ വിൽക്കുക, ഭക്ഷണം, വിവരങ്ങൾ എന്നിവ നൽകുക തുടങ്ങിയ കുറ്റങ്ങളിൽ അഞ്ച് പ്രതികൾ വിചാരണയുടെ തുടക്കത്തിൽ തന്നെ കുറ്റം സമ്മതിച്ചിരുന്നു. നൈജീരിയയിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചതിനെത്തുടർന്ന്, ലകുരാവ എന്നറിയപ്പെടുന്ന തീവ്രവാദി ഗ്രൂപ്പിനെ ലക്ഷ്യം വച്ച് ക്രിസ്മസ് ദിനത്തിൽ വടക്കൻ സോകോട്ടോ സംസ്ഥാനത്ത് അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ ട്രംപിന്റെ അവകാശവാദം നിഷേധിച്ച നൈജീരിയൻ സർക്കാർ, എല്ലാ മതസ്ഥരും അവിശ്വാസികളും ഒരുപോലെ അക്രമത്തിന് ഇരയാകുന്നുണ്ടെന്നാണ് വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam