
വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഇന്ത്യൻ വംശജയായ പ്രമുഖ ഐടി പ്രൊഫഷണലിനെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി. ഗൂഗിളിലെ മുൻ സീനിയർ എൻജിനീയറിങ് ലീഡറായ ശീതൾ വ്രസെൻ (57) ആണ് കൊല്ലപ്പെട്ടത്. പിതാവിനെ തടയാൻ ശ്രമിച്ച 23 കാരനായ മകൻ ജേസൺ വ്രസെന്നിനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പ്രതി കിർക്ക് ബി വ്രസെന്നിനെ (56) പൊലീസ് അറസ്റ്റ് ചെയ്തു.
ജോർജിയയിലെ കോബ് കൗണ്ടിയിലുള്ള വീട്ടിൽ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ മാതാപിതാക്കൾ തമ്മിൽ വഴക്കുണ്ടാകുന്നത് കണ്ട് ഇടപെട്ട മകന് നേരെയാണ് കിർക്ക് ആദ്യം വെടിയുതിർത്തത്. വെടിയേറ്റ മകൻ ഓടി തൊട്ടടുത്ത വീട്ടിൽ അഭയം തേടി. അയൽക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. ജേസണ് പ്രാഥമിക ശുശ്രൂഷ നൽകിയതും ഇവരാണ്. പൊലീസ് എത്തിയപ്പോഴേക്കും വീടിനുള്ളിൽ ശീതൾ വെടിയേറ്റ് മരിച്ചിരുന്നു.
കൊലപാതകം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, തോക്ക് കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കിർക്ക് വ്രസെന്നിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കോടതി ജാമ്യം നിഷേധിച്ചു. പരിക്കേറ്റ മകൻ ജേസണെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇദ്ദേഹം ചികിത്സയിലാണ്. സാങ്കേതികവിദ്യാ രംഗത്ത് 20 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ശീതൾ, ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് കമ്പ്യൂട്ടർ സയൻസ് ബിരുദം നേടിയത്. ഗൂഗിളിന് പുറമേ ഹോം ഡിപ്പോ പോലുള്ള വൻകിട കമ്പനികളിലും ശീതൾ പ്രധാന പദവികൾ വഹിച്ചിരുന്നു. നിലവിൽ 'ഗോടു ഫുഡ്‌സ്' കമ്പനിയിൽ സീനിയർ ഡയറക്ടറായി ജോലി ചെയ്തു വരികയായിരുന്നു. സയൻസ്, ടെക്നോളജി മേഖലകളിൽ സ്ത്രീകളുടെ മുന്നേറ്റത്തിനായി സജീവമായി ഇടപെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു ശീതൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam